9 Feb 2014

ഓം ശാന്തി ഓശാന

  നേരം, തട്ടത്തിന്‍ മറയത്ത് തുടങ്ങിയ ചിത്രങ്ങളുടെ മാതൃകയില്‍ കഥയെ ആഖ്യാനം ചെയ്യുന്ന ഈ 'ന്യൂ ജനറേഷന്‍' ചിത്രം, എന്നാല്‍ ഭൂരിഭാഗത്തും അരോചകവും കോപ്രായവുമായി മാറുന്നു. ഒരു നേരമ്പോക്ക് ചിത്രം എന്ന നിലയില്‍ പോലും ശരാശരിക്കും താഴെയാണ് 'ഓം ശാന്തി ഓശാന''.

  എടുത്തു പറയേണ്ട ഒരു കാര്യം സാധാരണ പൈങ്കിളി ചിത്രങ്ങളില്‍ കാണാറുള്ളതില്‍ നിന്നും വ്യത്യസ്തമായി സ്ത്രീ കഥാപാത്രത്തിന്റെ കാഴ്ചപ്പാടിലൂടെയാണ് കഥയുടെ പുരോഗമനം എന്നതാണ്. പെണ്ണുകാണല്‍ പോലെ ഒരു 'പുരുഷന്‍കാണല്‍' വരെ ചിത്രത്തില്‍ ഭാവന ചെയ്യപ്പെടുന്നു.

  2000ത്തിന്റെ ആദ്യം നടക്കുന്ന കഥയെ നിറം, കഹോന പ്യാര്‍ ഹെ, ദില്‍ ചാഹ്താ തുടങ്ങിയ അക്കാലത്തെ പ്രശസ്ത സിനിമകളിലൂടെയും (ദ്രശ്യത്തില്‍ അവതരിപ്പിച്ചതു പോലെ ), ടെലിവിഷനിലെ ദൂരദര്‍ശന്‍ യുഗത്തിലൂടെയും, നോക്കിയ 3311 ഫോണിലൂടെയും, ഹീറോ ഹോണ്ട ബൈക്കിലൂടെയും മറ്റുമാണ് അവതരിപ്പിക്കുവാന്‍ ശ്രമിച്ചിരിക്കുന്നത്. എന്നാല്‍ ഈ പറഞ്ഞ സാധനങ്ങളല്ലാതെ മറ്റൊന്നും കഥയുടെ കാലത്തോട് നീതി പുലര്‍ത്തുന്നുമില്ല. അമിതമായി വ്യത്യസ്ഥത കാണിക്കുവാന്‍ ശ്രമിച്ചതിലൂടെ, അടിസ്ഥാനപരമായ കാര്യങ്ങള്‍ അവതരിപ്പിക്കുന്നതില്‍ സംവിധായകന്‍ പരാജയപ്പെട്ടു. മദ്ധ്യ കേരളത്തില്‍ താമസിക്കുന്ന നായകന്‍ തന്റെ അമ്മയെ ചെറിയൊരു അസുഖത്തിന്റെ പേരില്‍ കോഴിക്കോടു മെഡിക്കല്‍ കോളജില്‍ കൊണ്ടുപോകുക തുടങ്ങിയ കാര്യങ്ങള്‍ പ്രേക്ഷകന്റെ സാമാന്യ ബുദ്ധിയെ ചോദ്യം ചെയ്യുന്നവയുമാണ്. ഹെല്‍മറ്റ് ഇല്ലാതെ ചിത്രത്തിലുടനീളം കറങ്ങിനടക്കുന്ന നായകന്‍, ഒരുപക്ഷേ സിനിമയിലും ഹെല്‍മറ്റ് നിര്‍ബന്ധമാക്കി ഉത്തരവിറക്കിയ ഋഷിരാജ് സിംങിനുള്ള ഒരു മറുപടിയായി കണക്കാക്കാം.

  സ്ഥിരം ഭാവങ്ങളും അതോടൊപ്പം ഒന്നും കാര്യമായി അവകാശപ്പെടുവാനില്ലാത്ത അഭിനയവും നസ്‌റിയ കാഴ്ച്ച വെച്ചപ്പോള്‍, പക്വത നിറഞ്ഞ അഭിനയത്തിലൂടെ നിവിന്‍ പോളി ഭാവി മുന്‍നിരത്താരം എന്ന സ്ഥാനം ഊട്ടിയുറപ്പിക്കുകയും ചെയ്യുന്നു. അടുത്തയിടെ മലയാളത്തില്‍ കണ്ടു തുടങ്ങിയ ചില ശൈലികളുടെ, ആവര്‍ത്തന വിരസത നിറഞ്ഞ അനുകരണമാണ് ജൂഡ് ആന്റണി എന്ന സംവിധായകന്റെ ഏറ്റവും വലിയ പോരായ്മയായി കാണുവാന്‍ സാധിക്കുന്നത്.

3 comments:

  1. അപ്പൊ കാണണ്ട അല്ലെ?

    ReplyDelete
  2. കാണാനായി പ്രത്യേകിച്ച് ഒന്നും തന്നെയില്ല ഈ ചിത്രത്തിൽ !

    ReplyDelete
  3. Nice review though I liked the movie :-)

    ReplyDelete