15 Dec 2014

വെള്ളിവെളിച്ചത്തില്‍ മുങ്ങി തലസ്ഥാനനഗരി... ചലച്ചിത്രമേള വിശേഷങ്ങള്‍

കഴുത്തില്‍ തൂക്കിയ ഡെലിഗേറ്റ് പാസ്, ചാക്ക് സഞ്ചി, അത്യാവശ്യം ഗൗരവം... മതി! ചലച്ചിത്ര മേളയില്‍ പങ്കെടുക്കാന്‍ ഇത്രയും തന്നെ ധാരാളം. കൊച്ചുവെളുപ്പാങ്കാലത്തേ ഞാനും വേഷഭൂഷാധികളണിഞ്ഞ് ഇറങ്ങി, 19ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ പങ്കാളിയാകാന്‍...

വല്യ കാര്യത്തില്‍ റിസര്‍വേഷനൊക്കെ ചെയ്ത്, ടിക്കറ്റുമായി ന്യൂ തീയറ്ററിലെയ്ക്കു ചെന്നു. മുന്‍കൂട്ടിയുള്ള എല്ലാ ബുക്കിംഗുകളും റദാക്കിയതായി മേല്‍നോട്ടക്കാര്‍ അറിയിച്ചു. ഒടുവില്‍ അവരുടെയെല്ലാം കാലുപിടിച്ച് അകത്തുകയറി. റിസര്‍വേഷന്‍ ചെയ്ത് സിനിമ കാണാനെത്തിയ മണ്ടന്‍മാരോടൊപ്പം തറയിലിരുന്ന് കന്നിക്കാഴ്ച ആരംഭിച്ചു. ഫ്രെഞ്ച് ചിത്രമായ 'ദ നണ്‍' ആണ് തിരശീലയില്‍. നിലത്തിരുന്നിട്ടു സബ്‌ടൈറ്റില്‍ കാണാന്‍ വയ്യ. അതുകൊണ്ട് വാതിലിനരികിലേക്കു നീങ്ങി. അങ്ങനെ രണ്ടു മണിക്കൂര്‍ നിന്നാണ് പടം കണ്ടത്. കന്യാസ്ത്രീ മഠത്തിലെ മനുഷ്യത്വ രഹിതമായ സംഭവങ്ങളാണ് ഇതിവൃത്തം. ചിത്രം അത്ര കേമമായി തോന്നിയില്ല.


അടുത്തതായി ധന്യ തീയറ്ററിലേയ്ക്ക്. അവിടെ സ്ഥിതി ശാന്തം, സുന്ദരം. ചൈനീസ് ചിത്രമായ അട. ടിബത്യന്‍ സന്യാസിയുടെ കന്നി ചിത്രം. താരെ സമീന്‍ പര്‍, ത്രീ ഇഡിയറ്റ്‌സ് തുടങ്ങിയ ചിത്രങ്ങള്‍ കൈകാര്യം ചെയ്ത അതേ വിഷയം. മുളയിലേ നുള്ളപ്പെടുന്ന ബാല്യം. സിനിമ കൊള്ളാം.

പഴയപോലെ ഓടാനൊന്നും വയ്യ. അതുകൊണ്ട് ഉച്ചയ്ക്കുള്ള സിനിമ കാണുന്നില്ല എന്നു തീരുമാനിച്ചു. അതിനിടയ്ക്ക് കൈരളിയുടെ മുന്നില്‍ ചുംബന സമരമെന്ന് വാര്‍ത്ത. ക്ഷീണമെല്ലാം മറന്ന് ആവേശത്തോടെ ഓടി, സ്ഥലത്തേയ്ക്ക്. എന്നാല്‍ സ്വല്പം വൈകിപ്പോയി. ഉമ്മ കഴിഞ്ഞിരിക്കുന്നു. മാധ്യമങ്ങളിലെ ദൃശ്യങ്ങള്‍ കണ്ടപ്പോഴാണ് ശരിക്കും നഷ്ടബോധം ഉണ്ടായത്. ചുമ്മാ കെട്ടിപ്പിടിക്കലൊന്നുമല്ല, സായിപ്പ് പോലും സുല്ലിട്ടു പോകുന്ന ഫ്രഞ്ച് കിസ്. കേരളത്തിലെ സ്ത്രീ ശാക്തീകരണം കണ്ട് മനസുനിറഞ്ഞു.



വൈകുന്നേരം പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രം, ദ പ്രസിഡന്റ്. കനകക്കുന്ന് നിശാഗന്ധിയിലെ തുറന്ന വേദിയിലാണ് പ്രദര്‍ശനം. ജനകീയ അട്ടിമറിയിലൂടെ സ്ഥാനഭ്രഷ്ടനാകുന്ന ഏകാധിപതിയുടെ, ജീവനുവേണ്ടിയുള്ള നെട്ടോട്ടമാണ് ഈ ഉറാനി ചിത്രത്തിന്റെ ഇതിവൃത്തം. 'അവാര്‍ഡ് ഫിലി'മുകളില്‍ കാണുന്ന അമാന്തം പ്രസിഡന്റിനില്ല. കാണികളെ ചിരിപ്പിക്കുകയും ഒടുവില്‍ ചിന്തിപ്പിക്കുകയും ചെയ്യുന്ന ഊര്‍ജസ്വലമായ ചിത്രം. എന്നാല്‍ ഒരു തീയറ്ററിന്റെ അന്തരീക്ഷം വേദിക്ക് നല്‍കാനായില്ല. അതുവഴി കടന്നുപോകുന്ന വാഹനങ്ങളുടെ വെളിച്ചവും തൊട്ടടുത്ത് നടക്കുന്ന സിനിമാറ്റിക് ഡാന്‍സ് മത്സരവുമെല്ലാം ചിത്രത്തെ പൂര്‍ണമായും ആസ്വദിക്കുന്നതിന് വിലങ്ങുതടിയായി. പോരാത്തതിന് സദസിലെ കൊച്ചുകുട്ടികളുടെ ഒച്ചയും ബഹളവും കൂടി ചേര്‍ന്നതോടെ മൊത്തത്തില്‍ അവിഞ്ഞ ഒരു അന്തരീക്ഷമായിരുന്നു നിശാഗന്ധിയില്‍ ഉണ്ടായിരുന്നത്. എന്നിരുന്നാലും സിനിമ കൊള്ളാം.
കേരളത്തിന്റെ നാനാ ഭാഗത്തുനിന്നുമുള്ള ജനസാഗരത്താല്‍ അങ്ങനെ വീണ്ടും തലസ്ഥാന നഗരി നിറഞ്ഞിരിക്കുന്നു. ഇനിയുള്ള ഒരാഴ്ച കാഴ്ചയുടെ പൂരമാണ്; വിവാദങ്ങളുടെയും... ( തുടരും )

25 Nov 2014

തണുപ്പ് തുടങ്ങി, ഇനി മലയോരങ്ങളില്‍ ചെന്നു രാപ്പാര്‍ക്കാം...

യാത്രകള്‍ പലപ്പോഴും ശരീരത്തെ തളര്‍ത്തുമെങ്കിലും മനസിന് ഊര്‍ജം പകര്‍ന്നുകൊണ്ടേ ഇരിക്കും. അങ്ങനെ ഞാന്‍ വീണ്ടും ഇറങ്ങി, കുമളിയിലേയ്ക്ക്. കൂടെ മൂന്ന് സുഹൃത്തുക്കളും...

അപ്രതീക്ഷിതമായി തീരുമാനിച്ച ഈ യാത്ര കുമളിയിലെ അണക്കര ഗ്രാമത്തിലേയ്ക്കാണ്. എന്നത്തേയും പോലെ, ഇത്തവണയും ഇരുചക്രവാഹനത്തില്‍ തന്നെയാണ് യാത്ര. കോട്ടയത്തു നിന്നും മൂന്ന്-മൂന്നര മണിക്കൂര്‍ കൊണ്ട് കുമളിയില്‍ എത്താം. അവിടെ നിന്നും കട്ടപ്പന റോഡിലൂടെ 11 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ അണക്കര കവലയില്‍ എത്തും. നാലു കിലോമീറ്റര്‍ ഉള്ളിലേയ്ക്ക് ചെന്നാല്‍, തമിഴ്‌നാട്-കേരള അതിര്‍ത്തിയായി.


പാറക്കെട്ടുകള്‍ നിറഞ്ഞ ഈ ഉയര്‍ന്ന പ്രദേശത്തു നിന്നുമുള്ള കാഴ്ച ഓരോ മലയാളിലേയും ചിന്തിപ്പിക്കുന്ന ഒന്നാണ്. താഴെ ഏക്കറു കണക്കിന് നീണ്ടു നിവര്‍ന്നു കിടക്കുന്ന കൃഷിഭൂമിയാണ് കാണാന്‍ സാധിക്കുന്നത്. വരണ്ട ആ ഭൂമിയിയെ, കൃഷിയുടെ പച്ചപ്പ് മൂടിയിരിക്കുകയാണ്. ഗൂഡല്ലൂരാണ് സ്ഥലം. എന്റെ മനസില്‍ ഓടിയെത്തിയ ചിന്ത ഇതായിരുന്നു: 'മുല്ലപ്പെരിയാറിലെ വെള്ളം തമിഴ്‌നാടിനു കിട്ടുന്നതുകൊണ്ട് നമുക്ക് പച്ചക്കറി എങ്കിലും കിട്ടുന്നു. കേരളത്തിലേയ്ക്ക് എത്തിയാല്‍ കുറേ മാലിന്യം തള്ളി ഉപയോഗശൂന്യമാക്കാം എന്നല്ലാതെ എന്തു പ്രയോജനം'.



പാറക്കെട്ടുകളുടെ മുകളില്‍ നിന്നും തമിഴ്‌നാട്ടിലേയ്ക്ക് നോക്കുമ്പോള്‍, വലതുവശത്ത് ലോവര്‍ ക്യാംപ്. ഇടതുവശത്ത് ഗൂഡല്ലൂരിലെ കൃഷിയിടങ്ങളും അതിനും അപ്പുറം ചെറിയ ഒരു പട്ടണവും. ഞങ്ങള്‍ നില്‍ക്കുന്ന സ്ഥലത്തിനെ ചെല്ലാര്‍ കോവില്‍മെട്ട് എന്നാണ് അറിയപ്പെടുന്നത്. ഇവിടെ നില്‍ക്കുമ്പോള്‍, മൊബൈല്‍ഫോണ്‍ തമിഴ്‌നാട് റോമിംഗിലാണ്. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സൂപ്രീം കോടതി വിധി വന്നിരുന്ന നാളുകളില്‍, ഇവിടെ മലയാളികളും തമിഴന്‍മാരും തമ്മില്‍ കല്ലേറും അടിപിടിയും ഉണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു. പാറപ്പുറത്തിരുന്ന് കാഴ്ചകള്‍ കാണുമ്പോള്‍, തണുത്ത കാറ്റ് ശരീരത്തെ തഴുകുന്നുണ്ടായിരുന്നു.  കൂട്ടുകാരന്റെ നാടന്‍പാട്ടു കൂടിയായപ്പോള്‍, ശരീരത്തോടൊപ്പം മനസും തണുത്തു.


സമീപത്തായി സ്ഥിതി ചെയ്യുന്ന അരുവിക്കുഴി വെള്ളച്ചാട്ടം അത്യന്തം നയനമനോഹരമായ ഒരു കാഴ്ചയാണ്. ഏകദേശം 2000 അടിയോളം പൊക്കത്തില്‍ നിന്നും താഴേയ്ക്ക് കുത്തിയൊലിക്കുന്ന വെള്ളച്ചാട്ടം നിരവധി പേരുടെ ജീവനെടുത്തിട്ടുണ്ടെന്നും നാട്ടുകാര്‍ പറഞ്ഞു.

അടുത്തു താമസിക്കുന്ന സുഹൃത്തിന്റെ വീട്ടില്‍ നിന്നും, അവന്റെ അമ്മ ഉണ്ടാക്കിതന്ന കപ്പ കൂടിക്കഴിച്ചതോടെ ആഗമന ഉദ്ദേശ്യം പൂര്‍ത്തിയായി. കുമളി-കുട്ടിക്കാനം-മുണ്ടക്കയം-കാഞ്ഞിരപ്പള്ളി.... മടക്കയാത്ര അങ്ങനെ തിരികെ കോട്ടയത്ത്‌ അവസാനിച്ചു. കൈയും കാലും ചന്തിയും മരച്ചുവെങ്കിലും മനസിന് എന്തെന്നില്ലാത്ത ഉന്‍മേഷം. അപ്പോഴേയ്ക്കും അടുത്ത യാത്രയെക്കുറിച്ചുള്ള പദ്ധതികള്‍ മനസില്‍ പൊട്ടിമുളച്ചു കഴിഞ്ഞിരുന്നു...

28 Aug 2014

പുട്ടുകച്ചവടമായി മാറാതെ, ആഘോഷിക്കാം നമുക്കീ ഓണക്കാലത്തെ...


 *******************************************************************************

മലയാളിയുടെ മനസിന് കുളിര്‍മയുള്ള ഓര്‍മകളുമായി വീണ്ടുമൊരു ഓണക്കാലം വന്നെത്തി...

പൂക്കളമിടുന്നത് ഇന്നു മുതലാണ്. അത്തം മുതല്‍ ഉത്രാടം വരെ പത്ത് ദിവസം പൂക്കളമിടും. പുലര്‍ച്ചെ കുളിച്ച് ശുദ്ധിയോടെ പൂക്കളമിടണമെന്നാണ് വെപ്പ്. അതുപോലെ അത്തത്തിന് തുമ്പപ്പൂ കൊണ്ടാണ് പൂക്കളം. എന്നാല്‍ ഇന്ന് തുമ്പപ്പൂ കണ്ടാല്‍ എത്രപേര്‍ക്ക് തിരിച്ചറിയാനാകുമെന്നത് മറ്റൊരു ചോദ്യമാണ്. പൂക്കളത്തില്‍ ഓണത്തപ്പനെ സ്ഥാപിക്കുക, ചാണകം മെഴുകുക എന്നിങ്ങനെയുള്ള രീതികളും ഇന്ന് വിരളമായി മാത്രം കാണുവാന്‍ സാധിക്കുന്നു. 



കടംവാങ്ങി കുറേ സാധനങ്ങള്‍ വാങ്ങിക്കൂട്ടുക, ഓണവുമായി ഒരുബന്ധവുമില്ലാത്ത ഓണാഘോഷപ്പരിപാടികളില്‍ പങ്കെടുക്കുക എന്നിങ്ങനെയുള്ള കാര്യപ്പരിപാടികളാണ് ഇന്നത്തെ ഓണത്തെ ആകര്‍ഷകമാക്കുന്നത്. ഒത്തുചേരലിന്റെ ആഘോഷമെന്ന സങ്കല്‍പ്പത്തെ ഓണം ഇന്നും കാത്തു സൂക്ഷിക്കുന്നുവെങ്കിലും, കച്ചവടസംസ്‌കാരത്തിന്റെ ഭാഗമായുള്ള ഒത്തുചേരല്‍ മാത്രമായി മാറുന്നു ഇത്.

എന്നാല്‍ കാലം മാറിയെന്ന പരിഭവവുമായി ഇരിക്കാതെ, കച്ചവടക്കാരുടെ മാസ്മരികവലയത്തെ ഭേദിച്ച് പുറത്ത് കടക്കുക. ഓണത്തെ ക്രിയാത്മകമായി സമീപിക്കുക. അത്തപ്പൂവിടുക, ബന്ധു-മിത്രാദികളുമായി ഒത്തുചേരുക, വീട്ടില്‍ ഉപ്പേരിയും പായസവും വെക്കുക. കോടീശ്വരന്‍മാരായ കച്ചവടക്കാരെ സഹായിക്കുന്നതിനു പകരം തെരുവോരത്ത് കഴിയുന്നവര്‍ക്ക് ഒരു നേരത്തെ ഭക്ഷണം നല്‍കുക.

എല്ലാവര്‍ക്കും സന്തോഷവും സമാധാനവും നിറഞ്ഞ ഓണക്കാലം ആശംസിക്കുന്നു...

 *******************************************************************************

23 Aug 2014

ജനങ്ങളുടെ ശബ്ദവുമായ് ഒഡേസാ സത്യന്‍

കഴിഞ്ഞ ആഴ്ച അന്തരിച്ച, ഒഡേസാ മൂവിസിന്റെ അമരക്കാരനായിരുന്ന ഒഡേസ സത്യനുമായി 30-03-14ല്‍ നടത്തിയ അഭിമുഖം
______________________________________________________________________________

തെരുവുകളിലൂടെ കനലടങ്ങാത്ത മനസ്സുമായി, ആടിയുലഞ്ഞു കടന്നുപോയ ജോണ്‍ എബ്രഹാം. നാട്ടുകാര്‍ക്കു മുന്നില്‍ കൈനീട്ടി കിട്ടിയ ചില്ലറത്തുട്ടുകളിലൂടെ, ജോണും കൂട്ടരും കെട്ടിപ്പൊക്കിയ സ്വപ്‌നങ്ങളുടെ പേരായിരുന്നു 'ഒഡേസ മൂവീസ്'. മുതലാളിമാര്‍ക്കും താരങ്ങള്‍ക്കും മുന്നില്‍ ഓച്ഛാനിച്ചുനിന്ന മലയാള സിനിമയെ സാധാരണക്കാരനിലേക്ക് ചേര്‍ത്തുവെച്ച ഒഡേസ മൂവീസ്, സിനിമ എന്ന കലാരൂപത്തിന് തീയറ്ററുകളുടെ ആവശ്യം പോലുമില്ല എന്ന് മലയാളിയെ പഠിപ്പിക്കുകയായിരുന്നു.

ജോണ്‍ എബ്രഹാമിന്റെ മരണത്തോടെ അനിശ്ചിതത്ത്വത്തിലായ ഒഡേസ പ്രസ്ഥാനം പുനരുജ്ജീവിക്കുന്നത് സത്യന്റെ വരവോടെയാണ്. ജനങ്ങള്‍ക്കുവേണ്ടി സിനിമയിലൂടെ ശബ്ദിക്കണമെങ്കില്‍ നല്ലൊരു കലാകാരന്‍ മാത്രമായാല്‍ പോര, മറിച്ച് നല്ലൊരു സമൂഹസ്‌നേഹി കൂടിയാവണം എന്ന് സിനിമാ ലോകത്തെ പഠിപ്പിക്കുകയായിരുന്നു അദ്ദേഹം.

പഴയകാല അനുഭവങ്ങളും, കാലത്തിനനുസരിച്ച് ഒഡേസയുടെ പ്രവര്‍ത്തനങ്ങളിലുണ്ടായ മാറ്റങ്ങളും, നേരിട്ട പ്രതിസന്ധികളും ഒഡേസ മൂവീസിന്റെ സാരഥി സി.വി. സത്യന്‍ അഥവാ ഒഡേസ സത്യന്‍ പങ്കുവെച്ചപ്പോള്‍...


  • ഒഡേസയുടെ പ്രവര്‍ത്തനങ്ങളുടെ ആരംഭം എങ്ങനെയായിരുന്നു ?
   ഒരുപറ്റം സി പി എം എല്‍ പ്രവര്‍ത്തകരോടൊപ്പം, 1984ലാണ് ഒഡേസ എന്ന പ്രസ്ഥാനത്തിന്റെ ആലോചനകള്‍ തുടങ്ങുന്നത്. 1984 ഡിസംബറില്‍ പ്രഥമയോഗം കൂടുകയും ചെയ്തു. ഫാറൂഖ് കോളജിന്റെ അടുത്തായി പ്രവര്‍ത്തിച്ചിരുന്ന പാരലല്‍ ആര്‍ട്ട്‌സ് കോളജില്‍ വെച്ചായിരുന്നു യോഗം. സോമനാഥന്‍ എന്ന മുന്‍കാല നക്‌സല്‍ പ്രവര്‍ത്തകന്റെ വീടും കോളജുമായിരുന്നു പ്രധാന പ്രവര്‍ത്തന കേന്ദ്രങ്ങള്‍.
   മലബാറിലെ സാംസ്‌കാരികപ്രവര്‍ത്തനങ്ങളെ തിരിച്ചുപിടിക്കുന്നത് ജോണ്‍ അവിടെ സജീവമായതോടെയാണ്. ദൃശ്യമേഖലയിലെ മൂലധനത്തിനെതിരെ ഒരു കാഴ്ചപ്പാടുമായിട്ടാണ് ജോണിന്റെ രംഗപ്രവേശം. സാങ്കേതികത വിരല്‍ത്തുമ്പിലെത്തിയ ഇന്നത്തെ കാലത്ത് ചിന്തിക്കുമ്പോള്‍ ഇത് നിസ്സാരമാണ്.  ജനകീയ ചിത്രം എന്ന ചിന്തയുമായി മുന്നോട്ടുവന്ന ജോണിനെ കലാകാരനെന്നതിനുമപ്പുറം, യഥാര്‍ഥ ഒരു മനുഷ്യ സ്‌നേഹിയെ കാട്ടിത്തരുന്ന ഒന്നായിരുന്നു. 

  • ഒഡേസയുടെ ആദ്യ ചിത്രമായ 'അമ്മ അറിയാനി'ല്‍ താങ്കളുടെ പ്രവര്‍ത്തനം എന്തെല്ലാമായിരുന്നു?
ജോലി സ്ഥലത്ത് അപകടത്തില്‍പ്പെട്ട്, വികലാംഗനായ പാറമടതൊഴിലാളി കറുപ്പുസ്വാമിയുടെ കഥ ചിത്രത്തിലവതരിപ്പിക്കുവാനാണ് ജോണ്‍ എന്നെ വിളിക്കുന്നത്. കറുപ്പുസ്വാമിയുടെ കൂടെ യഥാര്‍ത്ഥ സമരത്തിലും ഞാന്‍ പങ്കാളിയായിരുന്നു. ഞാന്‍ അഭിനയുച്ചിരുന്നുവെങ്കിലും, നടന്‍ എന്ന നിലക്കായിരുന്നില്ല എന്നെ വിളിച്ചത്.
   സി പി എം നടത്തിയിരുന്ന പാറമടയായിരുന്നതിനാല്‍, അവര്‍ക്കെതിരേയുള്ള ഒരു സമരമായിരുന്നു അത്. 1978ല്‍ നടന്ന ഈ സമരം, വലിയ അക്രമങ്ങളില്‍ വരെ എത്തിച്ചേര്‍ന്നിരുന്നു. ഇതെല്ലാം നേരിട്ടറിയാവുന്നയാള്‍ എന്ന നിലയ്ക്കാണ് ജോണ്‍ എന്നെ വിളിക്കുന്നത്. ചിത്രത്തില്‍ സമരകഥ വിവരിക്കുന്നത് ഞാനാണ്. അതോടൊപ്പം ധനസമാഹാരം, പ്രദര്‍ശനം മുതലായ സംഘടനാപ്രവര്‍ത്തനങ്ങളിലും ഞാന്‍ പങ്കാളിയായിരുന്നു.
   അമ്മ അറിയാനില്‍ അവതരിപ്പിച്ച എല്ലാ സംഭവങ്ങളും യാഥാര്‍ത്ഥത്തില്‍ നടന്നവയാണ്.
  • ജോണ്‍ എബ്രഹാമിന്റെ മരണത്തിനുശേഷം ഒഡേസ പ്രസ്ഥാനത്തിന്റെ അവസ്ഥ എന്തായിരുന്നു?
   1987ലെ ജോണിന്റെ മരണത്തിനു ശേഷം മുന്നോട്ട് കൊണ്ടുപോവാന്‍ ആളില്ലായിരുന്നു. ജോണിന്റെ കാഴ്ച്ചപ്പാടില്‍ നിന്നും പൊരുതാന്‍ പറ്റുന്ന, സര്‍ഗാത്മകരായ ആരുമുണ്ടായിരുന്നില്ല എന്നതായിരുന്നു കാരണം. ജോണിന്റെ മരണശേഷം ഒഡേസയുടെ പ്രവര്‍ത്തനങ്ങള്‍ അനിശ്ചിതത്തിലായി. പലരും അവരുടെ കുടുബത്തിലേക്കും വ്യക്തിജീവിതത്തിലേക്കും മടങ്ങി. 1990-91 കാലഘട്ടത്തിലാണ് ഒഡേസയുടെ പുനഃപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത്.

  • ഒഡേസയുടെ പിന്നീടുണ്ടായ ചിത്രങ്ങളും ജനങ്ങളുടെ പ്രതികരണവും എങ്ങനെയായിരുന്നു?
   ജോണിന്റെ ഗ്ലാമര്‍ പിന്നീട് ഒഡേസയ്ക്ക് ലഭിച്ചില്ലായിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ ജനകീയ ചലച്ചിത്രമെന്ന കാഴ്ചപ്പാടിനെ നിലനിര്‍ത്തി 5 ചിത്രങ്ങള്‍ ചെയ്തു. കവി എ അയ്യപ്പനെക്കുറിച്ചുള്ള 'ഇത്രയും യാത ഭാഗം', നക്‌സല്‍ വര്‍ഗീസ് വധത്തിന്റെ അന്വേഷണം നടത്തിയ 'വേട്ടയാടപ്പെട്ട മനസ്സ'്, പ്രണയവിവാഹങ്ങള്‍ നേരിടുന്ന രാഷ്ട്രീയ-മതപരമായ മുതലെടുപ്പുകള്‍ പ്രതിപാദിക്കുന്ന 'മോര്‍ച്ചറി ഓഫ്് ലൗ', അങ്ങാടിപ്പുറം ബാലകൃഷ്ണനെക്കുറിച്ചുള്ള 'അഗ്നിരേഖ' എന്നിങ്ങനെ നാല് ചിത്രങ്ങള്‍ അമ്മ അറിയാനുശേഷം പുറത്തിറക്കി. ഒഡേസാ മൂവീസിന്റെ ആറാമത്തെ സംരംഭമായ 'വിശുദ്ദപശു' എന്ന ഡോക്യുമെന്ററിയുടെ ചിത്രീകരണം ഇപ്പോള്‍ പുരോഗമിക്കുന്നു.
   അഗ്നിരേഖയുടെ ആദ്യ പ്രദര്‍ശനം കോഴിക്കോട് വെച്ച് നടത്തിയപ്പോള്‍ 2000ലധികം ആളുകള്‍ ചിത്രം കാണുവാനായി വന്നു. തുടര്‍ന്നും കേരളത്തിലെ വിവിധ ജില്ലകളില്‍ നിറഞ്ഞ സദസ്സില്‍ ചിത്രം പ്രദര്‍ശിപ്പിച്ചു. അഗ്നിരേഖ, അയ്യപ്പന്റെ എന്നിവ ഏറ്റവും മികച്ച പ്രതികരണം കിട്ടിയ ചിത്രങ്ങളാണ്.
   കണ്ണൂര്‍,വയനാട,് തലശ്ശേരി, തൃശ്ശൂര്‍, എന്നിവിടങ്ങളിലെ അനവധി വേദികളിലായി ഒഡേസ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു വരുന്നു. കേരളത്തിന്റെ പുറത്തായി ബോംബെ യൂണിവേഴ്‌സിറ്റി, പൂനെ ഫിലിം ഇന്‍സ്റ്റിട്യൂട്ട് എന്നിവിടങ്ങളിലും ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാറുണ്ട്. ഫിലിം ഫെസ്റ്റിവലുകളിലും ഒഡേസയുടെ ചിത്രങ്ങള്‍ക്ക് നല്ല അഭിപ്രായങ്ങള്‍ ലഭിക്കുന്നു.


  • ധനസമാഹരണം എങ്ങനെയാണ്?
   പൈസ പിരിച്ച് സിനിമയെടുക്കുക എന്നത് അത്ര നിസ്സാരമായൊരു പ്രവര്‍ത്തിയല്ല. ശരീരഭാഷ വരെ ശൃദ്ധിച്ചാണ് ജനങ്ങള്‍ പൈസ തരുന്നത്. പണപ്പിരിവ് എന്നതിനാവശ്യമായ ജനകീയസ്വഭാവം സംവിധായകനുണ്ടാവണം. ശരീരഭാഷയില്‍ കൂടുതല്‍ സത്യസന്ധതയും വിനയവും ആവശ്യമാണ്. എന്നാല്‍ മുഖ്യധാരാ സിനിമ ഇതൊന്നും ആവശ്യപ്പെടുന്നില്ല. അവിടെ കലാകാരന് സര്‍വ്വ അധികാരവും ഗ്ലാമറും ഉണ്ട്.
   അമ്മ അറിയാന്റെ ആവര്‍ത്തനമല്ല, അതിന്റെ കാഴ്ചപ്പാട് മുറുകെ പിടിച്ചാണ് ഈ ജനകീയ പ്രസ്ഥാനം മുന്നോട്ട് പോയത്. ആരോടും എന്തോടും വാങ്ങാം എന്ന രീതിയിലല്ല ധനസമാഹരണം. സംസ്ഥാന ഫണ്ടുകള്‍, എന്‍ ജി ഒ സഹായങ്ങള്‍ എന്നിവയൊന്നും ഞങ്ങള്‍ സ്വീകരിക്കാറില്ല. ജനകീയ സിനിമയുടെ കാഴ്ചപ്പാടില്‍ വിട്ടുവീഴ്ച്ച ചെയ്യാതിരിക്കുക എന്നതാണ് പ്രധാനം; പ്രസ്ഥാനം എത്ര വലുതായി അല്ലെങ്കില്‍ എത്ര ചെറുതായി എന്നതിലല്ല.
  • എന്‍ജിഒ സഹായങ്ങള്‍ എന്തുകൊണ്ടാണ് സ്വീകരിക്കാത്തത്?
   വിഷ്വല്‍ മേഖലയില്‍ എന്‍ ജി ഒ കടന്നുകയറ്റം കൂടിവരുന്നു. തൃശ്ശുരിലെ വിബ്ജിയൊര്‍ മേളകളൊക്കെ എന്‍ ജി ഒ ധനസഹായത്തോടെ നടക്കുന്നവയാണ്. എന്നാല്‍ അവര്‍ കൊണ്ടുവന്ന ചിത്രങ്ങള്‍ അരാഷ്ട്രീയ വത്കരണമാണ് നടത്തുന്നത്. ഉദാഹരണത്തിന് കൊക്കകോളയെക്കുറിച്ചുള്ള ഡോക്യുമെന്ററി. സി പി എം ആണ് കൊക്ക കോളയെ കൊണ്ടുവന്നത്, എന്നാല്‍ ചിത്രത്തില്‍ അവരാണ് സമരനായകന്‍മാര്‍. സിനിമ ഗംഭീരം എന്നുപറഞ്ഞ് കേരളം മുഴുവനും കൊണ്ടാടുകയും ചെയ്യ്തു. എന്‍ ജി ഒ ചിത്രങ്ങള്‍, യഥാര്‍ത്ഥ രാഷ്ട്രീയം ചോര്‍ത്തിക്കളയുന്നു. ജോണ്‍ ഉണ്ടാക്കിയ ജനകീയ സിനിമകളുടെ ഇടങ്ങളിലെല്ലാം ഇന്ന് എന്‍ ജി ഒ കടന്നുകയറ്റം ധാരാളമായി ഉണ്ടാകുന്നു. ഇതെല്ലാം ജനകീയ സിനിമ നേരിടുന്ന വെല്ലുവിളികളാണ്.
  • സിനിമ പ്രവര്‍ത്തകരില്‍ നിന്നും സഹായങ്ങള്‍ ലഭിക്കാറുണ്ടോ?
   സിനിമ പ്രവര്‍ത്തകരില്‍ ഭൂരിപക്ഷവും പേഴ്‌സ് എടുക്കാന്‍ മറന്നു പോയി എന്നും മറ്റും പറയുന്നവരാണ്്. കെ പി കുമാരന്‍, ടി വി ചന്ദ്രന്‍ തുടങ്ങിയവര്‍ ചോദിച്ചാല്‍ തരുന്നവരാണ്. രഞ്ജിത്ത്, കമല്‍, ഷാജി കൈലാസ്, മുന്‍മന്ത്രി എം എ ബേബി തുടങ്ങിയവരും സഹായിച്ചിട്ടുണ്ട്. ഫെസ്റ്റിവലുകളിലും പിരിവുകള്‍ നടത്താറുണ്ട്.
   ഷൂട്ടിംഗിനനുസരിച്ചാണ് ഫണ്ട് സമാഹരണവും. ഒന്നിച്ചുപിരിക്കാറില്ല. ഇപ്പോള്‍ വിശുദ്ധപശുവിന്റെ എഡിറ്റിംഗിനായി ധനസമാഹരണം നടന്നുകൊണ്ടിരിക്കുന്നു.
  • ജനകീയ സിനിമ എന്ന ആശയം പ്രാവര്‍ത്തികമാക്കുമ്പോള്‍ നേരിടേണ്ടിവരാറുള്ള പ്രശ്‌നങ്ങള്‍ എന്തൊക്കെയാണ്?
   മുതലാളിത്ത സിനിമയുടെ ഗ്ലാമറോ അധികാരമോ പ്രശസ്തിയോ ഒന്നും ജനകീയ സിനിമ എന്ന ആശയത്തില്‍ ലഭിക്കില്ല. ദൃശ്യമേഖലയിലെ ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാണിത്. നമ്മള്‍ നമ്മളോട് തന്നെ നടത്തുന്ന ഒരു സമരമാണിത്. ഇവിടെ സംവിധായകന്‍ കൊണ്ടാടപ്പെടുകയില്ല. അടിയന്തരാവസ്ഥയെക്കുറിച്ചുള്ള ചിത്രം ബോംബെ സെന്റ് തെരേസാസില്‍ കാണിച്ചു. എന്നാല്‍ കേരളത്തില്‍ സി പി എം ശക്തികേന്ദ്രങ്ങളായ പല ഗ്രാമങ്ങളിലും വേദി ലഭിച്ചില്ല. രാഷ്ട്രീയമായ നിരീക്ഷണത്തിലൂടെ മാത്രമേ ഇവിടെ ചിത്രങ്ങള്‍ കാണിക്കപ്പെടുകയുള്ളൂ. ഇതുപോലെയുള്ള സാഹചര്യങ്ങള്‍ ജനകീയ സിനിമകളുടെ വേദി കുറയ്ക്കും. രാഷ്ട്രീയമായ സത്യങ്ങള്‍ തുറന്നുപറയുന്ന ചിത്രങ്ങള്‍ക്ക്, പ്രദര്‍ശനത്തിനുള്ള സ്‌പേസ് കുറയും. ജോണ്‍ ഈ പ്രശ്‌നങ്ങളൊന്നും നേരിട്ടിരുന്നില്ല.
   ചിത്രീകരണത്തിലും നിരവധി പ്രശ്‌നങ്ങള്‍ ഒഡേസ നേരിടാറുണ്ട്. പൊളിറ്റിക്കല്‍ ഡോക്യുമെന്ററികള്‍ ചെയ്യുമ്പോള്‍ ധാരാളം തടസങ്ങള്‍ നേരിടേണ്ടിവരും. കര്‍ണാടക, തമിഴ്‌നാട് തുടങ്ങിയ പല പ്രദേശങ്ങളിലും 'വിശുദ്ധ പശു'വിന്റെ ചിത്രീകരണം തടഞ്ഞിട്ടുണ്ട്.
  • ഒഡേസയുടെ ഇന്നത്തെ പ്രവര്‍ത്തനരീതി എങ്ങനെയാണ്?
   വളരെ അയഞ്ഞ ഒരു ചട്ടക്കൂടില്‍ നിന്നാണ് ഒഡേസ പ്രവര്‍ത്തിക്കുന്നത്. സംഘടനയുടെ ചട്ടക്കൂടില്‍ നില്‍ക്കുമ്പോള്‍ നേതൃനിരക്കുവേണ്ടി പിടിവലി ഉണ്ടാകും. അതിനാല്‍ സംഘടന എന്നതില്‍ നിന്നും മാറി, ഒത്തുചേരല്‍ എന്ന നിലയ്ക്കാണ് പ്രവര്‍ത്തനം നടത്തി വരുന്നത്. പുതിയ പുതിയ ചെറുപ്പക്കാരാണ് ഇപ്പോഴും ഒഡേസയുടെ മുന്നണിയില്‍ പ്രവര്‍ത്തിക്കുന്നത്.

  • സാങ്കേതികവിദ്യയുടെ പുരോഗതിയേയും നവമാധ്യമങ്ങളെ ഒഡേസ എത്രത്തോളം പ്രയോജനപ്പെടുത്തുന്നു?
   സാങ്കേതിക വിദ്യയുടെ വളര്‍ച്ച, സിനിമാ നിര്‍മാണത്തില്‍ കൂടുതല്‍ ഊര്‍ജ്ജം പകരുന്നുണ്ട്. ഒഡേസയുടെ പുതിയ ചിത്രം 'വിശുദ്ധ പശു'വിന്റെ ചിത്രീകരണം ഭാരതത്തിന്റെ വിവിധ കോണുകളിലായാണ് നടക്കുന്നത്. കൂടുതല്‍ സ്ഥലങ്ങളില്‍ പോവുക എന്നത് ചിലവ് കൂട്ടും. അങ്ങനെയുള്ള അവസരങ്ങളില്‍ ക്യാമറ പോലെയുളള സാങ്കേതിക വശങ്ങളിലെ പുതിയ വികസനങ്ങള്‍ ചിലവ് കുറക്കാന്‍ ഉപകാരപ്പെടുന്നു. പ്രചാരണങ്ങള്‍ നടത്തുവാനും നവമാദ്ധ്യമങ്ങള്‍ വളരെയധികം ഉപകാരപ്രദമാണ്.
  • ജനകീയം എന്നു പറയപ്പെടുന്ന ഒഡേസ പ്രസ്ഥാനം, ആനുകാലിക വിഷയങ്ങളില്‍ എന്തുകൊണ്ട് ഇടപെടുന്നില്ല?
   നന്നായി പഠനം നടത്തി വേണം വിഷയങ്ങള്‍ അവതരിപ്പിക്കുവാന്‍. പെട്ടന്നുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക് പിന്നാലെ ഓടുമ്പോള്‍ അതൊരു മാധ്യ മ പ്രവര്‍ത്തനമായി മാറും. സര്‍ഗാത്മകത അതില്‍ ഉണ്ടാവില്ല. എന്നാല്‍ പ്രാദേശികമായി ഇത് ചെയ്യുന്ന ചെറുപ്പക്കാര്‍ ധാരാളമുണ്ട്. ഒരു സംഭവമുണ്ടായി ഉടനെ എടുക്കുന്നത് നല്ല മെതേുമല്ല.
  • തെക്കന്‍ കേരളത്തില്‍ ഒഡേസക്ക് ഇപ്പോള്‍ വേരുകളുണ്ടോ?
   ജോണിന്റെ കാലത്ത് ധാരാളം ഉണ്ടായിരുന്നു. നിരവധി ചെറുപ്പക്കാര്‍ തെക്കന്‍ കേരളത്തില്‍ ഇതിനായി പ്രവര്‍ത്തിച്ചിരുന്നു. പിന്നീടത് കുറഞ്ഞു. സാങ്കേതികവിദ്യയുടെ മാറ്റവും, ചെന്നു പ്രദര്‍ശിപ്പിക്കേണ്ട ആവശ്യത്തെ കുറച്ചുകൊണ്ടുവന്നു. എന്നാല്‍ രാഷ്ട്രീയ പ്രാധാന്യമുള്ള ചിത്രങ്ങള്‍ എല്ലായിടത്തും കൊണ്ടുപോയി പ്രദര്‍ശിപ്പിക്കാറുണ്ട്.
  • ഇന്നത്തെ ഫിലിം സൊസൈറ്റികളെക്കുറിച്ച് താങ്കള്‍ക്കെന്താണ് അഭിപ്രായം?
   ഫിലിം സൊസൈറ്റികള്‍ കാലഹരണപ്പെട്ടു എന്ന അഭിപ്രായക്കാരനാണ് ഞാന്‍. സിനിമ കൊണ്ടുനടന്ന് പ്രദര്‍ശിപ്പിക്കേണ്ട കാര്യം ഇന്നില്ല. സാങ്കേതികവിദ്യയുടെ വളര്‍ച്ച, സിനിമകളേയും ഡോക്യുമെന്ററികളേയും ആളുകളില്‍ എളുപ്പത്തില്‍ എത്തിക്കുന്നു. സംഘടനാ പാടവം മാറി, സര്‍ഗാത്മകമായ കഴിവുകളാണ് ഫിലിം സൊസൈറ്റികള്‍ക്ക് ഇന്നത്തെക്കാലത്ത് വേണ്ടത്. എന്നാല്‍ അങ്ങനെയുള്ളവരാകട്ടെ മുഖ്യധാരാ സിനിമകളിലേക്കും പോയി.
  • സിനിമയോടൊപ്പം മറ്റെന്തൊക്കെ മേഖലകളിലാണ് ഒഡേസ ശൃദ്ധ ചെലുത്തുന്നത്?
   കലാകാരന്‍മാര്‍ക്കും സംഘടനകള്‍ക്കും നാടകങ്ങള്‍ അവതരിപ്പിക്കുവാന്‍ ഒഡേസ അരങ്ങൊരുക്കുന്നു. കലാകാരന്‍മാരെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സുവീരന്റെ ചക്രം തുടങ്ങിയ നാടകങ്ങള്‍ ഒഡേസയുടെ വേദികളില്‍ അരങ്ങേറിയിട്ടുണ്ട്. പെയിന്റിങ്ങ് എക്‌സിബിഷനുകളും ഒഡേസയുടെ ആഭിമുഖ്യത്തില്‍ നടത്തിവരുന്നു. എല്ലാവര്‍ക്കും ഒത്തുചേരാനുള്ള ഒരു വേദി എന്ന നിലക്കാണ് പ്രധാനമായും ഒഡേസ പ്രസ്ഥാനം പ്രവര്‍ത്തിക്കുന്നത്.
  • ആദ്യകാലപ്രവര്‍ത്തകരില്‍ ആരെങ്കിലും ഇപ്പോഴും സജീവമായി രംഗത്തുണ്ടോ 
   ആദ്യകാല പ്രവര്‍ത്തകരില്‍ ഹരിനാരായണന്‍ മാത്രമാണ് ഇപ്പോള്‍ സജ്ജീവമായുള്ളത്. ഒഡേസയുടെ എല്ലാ ചിത്രങ്ങളുടേയും സംഗീതസംവിധാനം നിര്‍വ്വഹിച്ചത് അദ്ദേഹമാണ്. കൂടാതെ മധുമാഷെ പോലെയുള്ള ചില ആളുകളും സഹായസഹകരണങ്ങളുമായി ഇപ്പോഴും ഒഡേസയുടെ കൂടെയുണ്ട്.

  • വരും കാലങ്ങളില്‍ ഈ കാഴ്ചപ്പാടിലുള്ള പ്രവര്‍ത്തനം എത്രത്തോളം പ്രായോഗികമാണ്?
   മുതലാളിത്ത കലാവിപണിയില്‍ സര്‍ഗാത്മതയ്ക്ക് വലിയ പ്രസക്തിയില്ല. എന്നാല്‍ ഒഡേസ പോലെയുള്ള ജനകീയ പ്രസ്ഥാനങ്ങള്‍, നിര്‍മ്മാതാവിന്റെ ബന്ധനങ്ങളൊന്നുമില്ലാതെ സ്വതന്ത്രമാണ്. ഇങ്ങനെയുള്ള ഒരിടത്തേ പൂര്‍ണ്ണമായും ക്രിയാത്മകമായ കല കാണുവാന്‍ സാധിക്കൂ. അതിനാല്‍ എല്ലാ തലമുറയ്ക്കും ഈ പ്രസ്ഥാനം അനിവാര്യമായ ഒന്നുതന്നെയാണ്.
  • ഈ പ്രസ്ഥാനത്തിലേക്ക് വന്നത് അബദ്ധമായി എന്ന് എന്നെങ്കിലും തോന്നിയിട്ടുണ്ടോ?
   രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിച്ച അതേ ഊര്‍ജ്ജം ഒഡേസയില്‍ പ്രവര്‍ത്തിക്കുമ്പോഴും എനിക്ക് ലഭിക്കുന്നു. ആരുടേയും അടുത്തേക്ക് തേടിപ്പോവാതെ, എല്ലാ സ്വാതന്ത്രത്തോടും കൂടി പ്രവര്‍ത്തിക്കുവാന്‍ ഇതിലൂടെ സാധിക്കുന്നു.






5 Jul 2014

നീലച്ചടയന്‍

ഇരുപതുവാട്ട്‌സിന്റെ സാധാ ബള്‍ബ്. പൊടിപിടിച്ച, അലക്ഷ്യമായ പഴയ കെട്ടിടം.

ഉണങ്ങിയ ഇലകള്‍ തരിതരിയായി കിടക്കുന്നു. നെല്ലു പതിരും തരംതിരിക്കുന്ന പോലെ, വളരെ കൃത്യതയോടെ അവന്‍ ഇലകളെ കുരുവില്‍ നിന്നും വേര്‍പെടുത്തി. ഓയില്‍ പേപ്പറെന്നോ മറ്റോ അവര്‍ പറയുന്നതു കേട്ടു.

പീരങ്കിയില്‍ വെടിമരുന്നു നിറച്ചു കഴിഞ്ഞു. ഇനി ആക്രമണമാണ്!

തല പെരുത്തുതുടങ്ങി. തലയുടെ വശങ്ങളിലാണ് തരിപ്പ്. ഒരു അര്‍ത്ഥവൃത്താകൃതിയില്‍ പെരുപ്പ് പടര്‍ന്നു. തളര്‍ന്നുവീഴുവാന്‍ തുടങ്ങിയപ്പോള്‍ ഒരു മിന്നല്‍പിണര്‍ നാഢീവ്യൂഹത്തിലൂടെ കയറിയിറങ്ങി. കട്ടിലിലേക്ക് വീണെങ്കിലും ഒരു വിധത്തില്‍ എഴുന്നേറ്റു നിന്നു.

ബുദ്ധിമുട്ടാണ്; വേച്ചുപോകുന്നു. ശിവമൂലി ശരീരത്തേയും ചിന്തകളേയും എടുത്തെറിഞ്ഞു തുടങ്ങിയിരിക്കുന്നു.

തോല്‍ക്കാന്‍ എന്നെ കിട്ടില്ല! വീണ്ടും എഴുന്നേറ്റു നിന്നു. കാല്‍പ്പത്തി പതിഞ്ഞ സ്ഥലം മാത്രം അനുഭവപ്പെടുന്നു, ചുറ്റുപാടെല്ലാം 360 ഡിഗ്രിയില്‍ കറങ്ങിമറിയുന്നു. ചുറ്റും ചിരിക്കുന്ന മുഖങ്ങള്‍. നൃത്തം ചവിട്ടുന്ന രൂപങ്ങള്‍.

എന്നില്‍ നിന്നും ഞാന്‍ തെറിച്ചുപോകുന്നു. ഇരുവശങ്ങളിലേക്കും.

കണ്ണുതുറന്ന് അധികനേരം നില്‍ക്കുവാന്‍ സാധിക്കുന്നില്ല. കണ്ണടച്ചാലോ ശക്തമായ പ്രകാശം കണ്ണിലൂടെ തുളച്ചുകയറി, കാലിലൂടെ ഇറങ്ങിപോകുന്നു. സഹിക്കാനാവാത്ത അസ്വസ്ഥത.

കണ്ണുതുറന്നാല്‍ ലോകം കീഴ്‌മേല്‍ മറിയുന്നു, അടച്ചാല്‍ അസഹനീയമായ അസ്വസ്ഥത.

കണ്ണടച്ചു, ഉറങ്ങാന്‍ ശ്രമിച്ചു. പറ്റുന്നില്ല. ചുറ്റും നിശബ്ദത. ഫാനിന്റെ മുരള്‍ച്ചയില്‍ കാതോര്‍ത്തു. ഡമരുനാദം കേള്‍ക്കുന്നു. ഹേയ്, അല്ല. ഫാനിന്റെ ശബ്ദമാ. തോന്നലായിരിക്കും. വീണ്ടും ഫാനിന്റെ ശബ്ദം മാറി. ശിവന്റെ കൈയില്‍ കാണാറുള്ള ഡമരു. കണ്ടുമറന്ന ഓം നമശിവായ സീരിയലിന്റെ
 ടൈറ്റില്‍ സോങ് ഓര്‍മ വന്നു...

7 Jun 2014

ഏപ്രില്‍ 1 : ലോക പരിസ്ഥിതി ദിനം...



    മരമൊരു വരം, ഒരു മരം ആയിരം പുത്രന്‍മാര്‍ക്ക് സമം... എന്നൊക്കെ നമ്മള്‍ പലയിടത്തും പ്രയോഗിക്കുമെങ്കിലും, സ്വന്തം വീടിന്റെ ഏഴയലോക്കത്തുപോലും ഒരു മരം നിര്‍ത്തിപ്പൊറുപ്പിക്കില്ല. അതിന് യുക്തിപൂര്‍വ്വമായ പല കാരണങ്ങളും നമ്മള്‍ കണ്ടെത്തും. എന്നാലും ലോക പരിസ്ഥിതി ദിനത്തിന്റെ അന്ന് ജോലി സ്ഥലത്തും വഴിയോരത്തുമായി നമ്മളെല്ലാവരും തൈകള്‍ നട്ട് പ്രകൃതി സ്‌നേഹം കാട്ടുകയും ചെയ്യും. വിഷുവും ഓണവും വരുമ്പോള്‍ കഷ്ടപ്പെട്ട് മുണ്ടും സാരിയും ഉടുക്കുന്നതുപോലെ.

    ലോക പരിസ്ഥിതി ദിനമായ ജൂണ്‍ 5ാം തീയതി മൂന്നര ലക്ഷത്തിലധികം തൈകള്‍ കോട്ടയത്ത് മാത്രകമായി വിതരണം ചെയ്തു. അതോടൊപ്പം നിരവധി സാമൂഹിക-സാംസ്‌കാരിക പ്രമുഖര്‍ കേരളമൊട്ടാകെ, ഓടി നടന്ന് മരതൈകള്‍ നട്ടുപിടിപ്പിച്ചു; പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് ഘോരം ഘോരം പ്രസംഗിച്ചു. എല്ലാ വര്‍ഷവും കണ്ടുവരുന്ന ഒരു കാഴ്ചയായതിനാല്‍ വലിയ അത്ഭുതമൊന്നും തോന്നിയില്ലെങ്കിലും, വര്‍ഷം തോറും ഇങ്ങനെ തൈകള്‍ നട്ട് വളര്‍ത്തുന്നുണ്ടെങ്കില്‍ നമ്മുടെ നാട് എന്നേ ഒരു കൊടുംകാടായി മാറേണ്ടതായിരുന്നു എന്ന സംശയം മാത്രം ബാക്കി.

    ഈ തൈകളുടെയൊക്കെ ഭാവി എന്തായിരിക്കുമെന്ന് എല്ലാവര്‍ക്കും നല്ലപോലെ അറിയാം. ഒന്നുകില്‍ അവിടെനിന്ന് കരിഞ്ഞു പോകും, അല്ലെങ്കില്‍ ചപ്പും ചവറും അവയ്ക്കുമേല്‍കൂട്ടിയിട്ട് നശിപ്പിക്കും. ഇനി കഷ്ടകാലത്തിന് വളര്‍ന്നുവന്നാലോ, റോഡ് വികസനം, ഫ്‌ലൈ ഓവര്‍ എന്നൊക്കെ പറഞ്ഞ് വെട്ടിമാറ്റുകയും ചെയ്യും. എന്തിനാണിങ്ങനെയൊരു പ്രഹസനം. ഒന്നും പുതിയതായി നട്ടില്ലെങ്കിലും വേണ്ടില്ല, ഉള്ളത് മുറിച്ച് കളയാതെ പ്രകൃതി ദിനം ആചരിച്ചുകൂടേ. ഉള്ളതിന്റെ വില മനുഷ്യര്‍ക്ക് മനസിലാക്കിക്കൊടുത്തുകൂടേ.


എറണാകുളത്തുനിന്നുമൊരു കാഴ്ച...
    കോട്ടയം ജില്ലയിലെ ഏറ്റുമാനൂരില്‍ നിന്നും കൂത്താട്ടുകുളം വരെയുള്ള പാത ഇരുവശങ്ങളിലും മരങ്ങള്‍ നിറഞ്ഞതും, ഏത് കൊടും ചൂടിലും സുഖകരമായ യാത്രാനുഭവം പകരുന്നതുമായിരുന്നു. എന്നാല്‍ കഴിഞ്ഞ മാസമാണ് ഇവയില്‍ പകുതിമുക്കാലോളവും മുറിച്ചുമാറ്റിയത്. അതുപോലെ തന്നെ എം സി റോഡ് വികസനത്തിന്റെ പേരില്‍ വേറേയും ആയിരത്തി എണ്ണൂറ് മരങ്ങള്‍ കോട്ടയത്ത്‌ 'സ്‌കെച്ച്' ചെയ്യപ്പെട്ടു കഴിഞ്ഞു. പരിസ്ഥിതി പ്രവര്‍ത്തകരുടെ ഇടപെടലിനെ തുടര്‍ന്ന് ഈ കണക്ക് പകുതിയായി കുറച്ചുവെങ്കിലും, അവയുടെ ഭാവിയും വ്യത്യസ്തമാകാനിടയില്ല.

    എ സി കാറില്‍ സഞ്ചരിക്കുന്നവന് തണലുണ്ടെങ്കിലും ഇല്ലെങ്കിലും
ഒരുപോലെയാണ്. ഇതെല്ലാം ബാധിക്കുന്നത് കാല്‍ നടക്കാരനേയും ബസിലും ഇരുചക്രവാഹനങ്ങളിലുമൊക്കെ പോകുന്നസാധാരണക്കാരനേയുമാണ്. ഇതെല്ലാം മനസിലാക്കി, പ്രഹസനമല്ലാത്ത, പ്രയോജനകരവും ആത്മാര്‍ത്ഥവുമായ പ്രകൃതി സേവനമാണ് ആവശ്യം. പശ്ചിമഘട്ടത്തിന്റേയും പൈതൃക ഗ്രാമങ്ങളുടേയും നെല്‍ വയലുകളുടേയുമെല്ലാം സംരക്ഷണം ഇതേ പോലെയാണ് കാണുന്നതെങ്കില്‍, പരിസ്ഥിതി ദിനാചരണത്തെ ഏപ്രില്‍ ഒന്നിലേക്ക് മാറ്റുന്നതായിരിക്കും കൂടുതല്‍ അഭികാമ്യം.

28 May 2014

'അസുരന്‍'മാര്‍ വിഹരിക്കുന്ന അസുരകുണ്ട്...


 നാനൂറ്റിപതിനെട്ടല്ല നാലുലക്ഷത്തിപതിനെട്ട് ബാറുകള്‍ തുറന്നാലും, നമ്മുടെ നാട്ടില്‍ കണ്ടുവരുന്ന, പാടത്തും പറമ്പിലും കാട്ടിലുമിരുന്നുള്ള മദ്യപാനം കുറയ്ക്കുവാന്‍ ബുദ്ധിമുട്ടാണ്. വനമേഖലയില്‍ സ്ഥിതി ചെയ്യുന്ന മിക്ക വിനോദസഞ്ചാരകേന്ദ്രങ്ങളും അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നുകൂടിയാണിത്. പരിസരമലിനീകരണത്തിനോടൊപ്പം, പ്രകൃതി സ്‌നേഹികളായ സഞ്ചാരികള്‍ക്ക്
 വലിയ ബുദ്ധിമുട്ടുകളും ഇക്കൂട്ടരില്‍ നിന്ന് നേരിടേണ്ടി വരുന്നു...
നാട്ടുകാരുടെ മദ്യപാനകേന്ദ്രവും സാമൂഹികവിരുദ്ധരുടെ ഇഷ്ടപ്രദേശവുമായിമാറിയ അസുരകുണ്ട് എന്ന കൃത്രിമജലാശയത്തിലേക്ക്...

___________________________________

   ഷൊര്‍ണൂരില്‍ നിന്നും 12 കിലോമീറ്റര്‍ അകലെയായി സ്ഥിതി ചെയ്യുന്ന, അസുരകുണ്ട് ജലസംഭരണി ആകര്‍ഷകമായ ഒരു ഭൂപ്രദേശമാണ്. വാഴാനി വന്യജീവി സങ്കേതത്തിന്റെ ഭാഗമായ ഇവിടെ, 1977ലാണ് ജലസംഭരണി നിര്‍മ്മിക്കുന്നത്. ഷൊര്‍ണൂരില്‍ നിന്നും സംസ്ഥാന പാത 22 ലൂടെ യാത്ര ചെയ്താല്‍ ആറ്റൂര്‍ ഗ്രാമപ്രദേശത്ത് എത്തിച്ചേരാം; അവിടെ നിന്നും പഴയന്നൂര്‍ റോഡിലൂടെ സഞ്ചരിച്ച് അസുരകുണ്ടിലെത്താം. തൃശൂര്‍ വനവകുപ്പിന്റെ കീഴിലുള്ള മച്ചാട് ഡിവിഷനിലാണ് ജലസംഭരണി സ്ഥിതിചെയ്യുന്നത്. 10 മീറ്റര്‍ മാത്രം ഉയരമുള്ള അണക്കെട്ടാണിത്.



    ഷൊര്‍ണൂരുള്ള സുഹൃത്തിനെ കൂട്ടിയാണ്, നാട്ടുകാര്‍ക്കിടയില്‍ കുപ്രസിദ്ധിയാര്‍ജ്ജിച്ച അസുരകുണ്ട് ജലസംഭരണിയിലേക്ക് ഞാന്‍ പോയത്. ഞാന്‍ അസുരകുണ്ടിലേക്ക് പോകാം എന്നു പറഞ്ഞപ്പോള്‍, 'വേണോ?' എന്നാണ് ആദ്യമവനെന്നോട് ചോദിച്ചത്. കൊലപാതകമൊക്കെ നടന്ന സ്ഥലമാണെന്നും അതിനാല്‍ പോകുന്നത് സുരക്ഷിതമല്ലെന്നും അവന്‍ പറഞ്ഞപ്പോള്‍, ഏതായാലും പോയിനോക്കാമെന്ന് ഞാന്‍ പറഞ്ഞു. ചെക്‌പോസ്റ്റിലെ പോലീസുകാരന്റെ ഭയങ്കരമായ ചോദ്യം ചെയ്യല്‍ കണ്ടപ്പോള്‍ ഞാന്‍ കരുതി ഇവന്‍ പറയുന്നപോലെയൊന്നുമല്ല, വളരെ കര്‍ക്കശമായിട്ടാണ് അവിടെ കാര്യങ്ങള്‍ നടന്നുപോകുന്നതെന്ന്. എന്നാല്‍ ഉള്ളിലേക്ക് ചെന്നപ്പോള്‍ എത്രത്തോളമാണ് അവിടുത്തെ കര്‍ക്കശത്വം എന്നതെനിക്ക്‌ വ്യക്തമായി.
   സാമൂഹിക വിരുദ്ധരുടെ വിഹാരകേന്ദ്രമാണിവിടം. വനംവകുപ്പിന്റെ ചെക്ക്‌പോസ്റ്റ് കടന്നുള്ള വഴിയായിട്ടുകൂടെ, അങ്ങിങ്ങായി മദ്യപിച്ചുകൊണ്ടിരിക്കുന്ന ചെറുകൂട്ടങ്ങളെ ധാരാളം കാണാമിവിടെ. വഴിയുടെ നടുക്ക് കുപ്പിവെച്ച് അടിക്കുന്നവര്‍ വരെയുണ്ട് ഇക്കൂട്ടത്തില്‍. കുപ്പിതട്ടാതെ, ഒതുങ്ങി ഞങ്ങള്‍ ഡാമിലേക്ക് നീങ്ങി.

   മനംമടുപ്പോടെയാണ് ചെന്നതെങ്കിലും, അണക്കെട്ടിന്റെ അകത്തേക്ക് പ്രവേശിച്ചതോടെ ഈയൊരു മാനസികാവസ്ഥ മാറി. കരിമ്പനയും കുടപ്പനയും ഉള്‍പ്പടെ നിരവധി വൃക്ഷലതാതികളാല്‍ ചുറ്റപ്പെട്ട തടാകമാണിവിടെ കാണുവാന്‍ സാധിച്ചത്‌. തടാകത്തിന് മിഴിവേകുവാന്‍ നൂറുകണക്കിന് പക്ഷികളും. വേനലിന്റെ ബാക്കിപത്രമായി, അണക്കെട്ടില്‍ തെളിഞ്ഞുവന്ന പാറക്കെട്ടുകളും ചതുപ്പ് നിലങ്ങളും, അസുരകുണ്ടിനെ കൂടുതല്‍ ആകര്‍ഷണീയമാക്കുന്നു. പക്ഷിക്കാഷ്ഠത്താല്‍ ചിത്രപ്പണി നടത്തിയ പാറക്കെട്ടുകളും ഇളം പുല്ലുകള്‍ നിറഞ്ഞ നദീതടങ്ങളും പക്ഷികളുടെ കളകൂജനവും തടാകത്തിനെ ചുറ്റപ്പെട്ടിരിക്കുന്ന വൃക്ഷലതാതികളും ചേര്‍ന്ന് ആനന്ദദായകമായ
 ഒരന്തരീക്ഷമാണ് ഇവിടം പ്രദാനം ചെയ്യുന്നത്.




      സാമൂഹികവിരുദ്ധരുടെ അതിപ്രസരം മൂലം, ഈ സൗന്ദര്യത്തിലേക്ക് എത്തിപ്പെടുക എന്നതാണ് ഏറ്റവും ബുദ്ധിമുട്ടേറിയ കാര്യം. അതുകൊണ്ട് തന്നെ സ്ത്രീകളേയും കുട്ടികളേയും കൂട്ടി ഇവിടെ വരുവാന്‍ ആരും ധൈര്യപ്പെടാറില്ല. 'അസുരകുണ്ട്' അക്ഷരാര്‍ത്ഥത്തില്‍ അസുരന്‍മാരുടെ കുണ്ടാകുന്നതും അങ്ങനെയാണ്. വിനോദസഞ്ചാരത്തിന് വളരെയധികം സാധ്യതകളുള്ള ഈ മനോഹരമായ ജലസംഭരണി, അധികൃതരുടെ അനാസ്ഥമൂലം കുത്തഴിഞ്ഞ നിലയിലെത്തിച്ചേര്‍ന്നിരിക്കുന്നു.








16 May 2014

പെട്ടിതുറന്നപ്പോള്‍..!

   
    ചരിത്ര വിജയവും ചരിത്ര പരാജയവും ഒരേസമയം കാട്ടിത്തന്ന 16ാം ലോകസഭ തിരഞ്ഞെടുപ്പ്, നരേന്ദ്ര മോദി എന്ന വിജയശ്രീലാളിതനേയും രാഹുല്‍ ഗാന്ധി എന്ന പാഴ് ബിംബത്തിനേയും ഭാരതീയ ജനതക്ക് കാട്ടിത്തന്നു. 226 സീറ്റില്‍ നിന്നും രണ്ടക്കത്തിലേക്ക് യു പി എ സഖ്യം തകര്‍ന്നടിഞ്ഞപ്പോള്‍, 282 എന്ന മികച്ച ഭൂരിപക്ഷം ബി.ജെ.പി സ്വന്തമാക്കി. 15ാം ലോകസഭയില്‍ ഏറ്റവും വലിയ മൂന്നാമത്തെ പാര്‍ട്ടിയായിരുന്ന ബി. എസ്. പി ചിത്രത്തില്‍ നിന്ന് മാഞ്ഞുപോവുകയും ആറാം സ്ഥാനത്ത് നിന്നിരുന്ന എ.ഐ.എ.ഡി.എം.കെ ഇവരുടെ സ്ഥാനത്തേക്ക് പുനഃപ്രതിഷ്ഠ നടത്തുകയും ചെയ്യപ്പെട്ടു. മാറ്റത്തിന്റെ കൊടുങ്കാറ്റ് എന്ന് കൊട്ടിഘോഷിക്കപ്പെട്ട ആം ആദ്മിയെ തഴഞ്ഞ്, ഡല്‍ഹി ബി.ജെ.പിയെ സ്വീകരിച്ചു. എന്നാല്‍ പഞ്ചാബില്‍ 4 സീറ്റ് വിജയിക്കുവാനായതും വാരാണസിയില്‍ അരവിന്ദ് കേജ്രിവാള്‍ നരേന്ദ്രമോദിയോട് യുദ്ധം ചെയ്ത് രണ്ടാം സ്ഥാനത്തെത്തിയതും ആം ആദ്മിയെ തള്ളിക്കളയാറായിട്ടില്ല എന്ന് വീണ്ടും ഓര്‍മ്മപ്പെടുത്തുന്നു.


     എക്‌സിറ്റ് പോള്‍ ഫലങ്ങളെ ശരിവെക്കുന്ന രീതിയില്‍ തന്നെയായിരുന്ന കേരളത്തിലെ തിരഞ്ഞെടുപ്പ് ഫലം. യു.പി.എ യുടെ ദേശീയ നാണക്കേടിന് തെല്ലൊരു ശമനം നല്‍കി യു.ഡി.എഫ് 12 സീറ്റ് നേടി. ഭൂരിപക്ഷത്തിന്റെ കാര്യത്തില്‍ കെ.സി വേണുഗോപാല്‍, പി.കെ. ബിജു, ആന്റോ ആന്റണി, ജോയ്‌സ് ജോര്‍ജ്, ഇന്നസെന്റ്, എ. സമ്പത്ത്, എന്‍. കെ പ്രേമചന്ദ്രന്‍, കെ.വി. തോമസ്, സി.എന്‍. ജയദേവന്‍ എന്നിവര്‍ പതിനായിരങ്ങള്‍ നേടിയപ്പോള്‍, ലക്ഷാധിപതികളായി മാറി എം.ബി രാജേഷും ജോസ് കെ. മാണിയും ഇ. അഹമ്മദും. തിരുവനന്തപുരവും കണ്ണൂരും വടകരയും ഇഞ്ചോടിഞ്ച് മല്‍സരമാണ് കാഴ്ചവെച്ചത്. ബി. ജെ. പിയുടെ പ്രതീക്ഷയായിരുന്ന രാജഗോപാല്‍ 8000ലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലെത്തിയെങ്കിലും, പിന്നീട് ഈ ലീഡ് കുറയുകയും, 15470 വോട്ടിന്‌ ശശി തരൂര്‍ വിജയിക്കുകയായിരുന്നു. ശ്രീമതിയും മുല്ലപ്പള്ളിയും ഇതുപോലെതന്നെ ത്രിശ്ശഃങ്കുവില്‍ നിന്നാണ് ഫലമറിഞ്ഞത്. ആം ആദ്മി പാര്‍ട്ടിയുടെ, എറണാകുളത്തെ അനിതാ പ്രതാപ് 50000ലധികം വോട്ടും തൃശൂരെ സാറാ ജോസഫ് 44000ലധികം വോട്ടുകള്‍ നേടി. ബി. ജെ. പി യുടെ എം. ടി. രമേഷ്, ശോഭാ സുരേന്ദ്രന്‍, കെ. സുരേന്ദ്രന്‍ എന്നിവര്‍ ഒരു ലക്ഷത്തിനു മുകളില്‍ വോട്ട് നേടി, ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു.

    ഇടതിന് കേരളത്തില്‍ ലാഭമായിരുന്നുവെങ്കിലും ദേശീയതലത്തില്‍ കനത്ത നഷ്ടം തന്നെയാണുണ്ടായിരിക്കുന്നത്. ദേശീയരാഷ്ട്രീയത്തില്‍ നിന്നും പുറത്താക്കപെട്ടേക്കാം എന്ന ഭയത്തിലാണവര്‍. ഒരുപക്ഷേ ആം ആദ്മി ആയിരിക്കാം ഇവര്‍ക്ക് പകരം ദേശീയപാര്‍ട്ടിയായി അംഗീകരിക്കപ്പെടാന്‍ പോകുന്നത്.

    2 ലക്ഷത്തിനുമുകളില്‍ നിഷേധവോട്ടാണ് കേരളത്തിലെ 20 മണ്ഡലങ്ങളിലുമായി ലഭിച്ചത്. 40000ത്തിലധികം നിഷേധവോട്ടുകള്‍ മലപ്പുറത്തും ആലത്തൂരുമായി ലഭിച്ചപ്പോള്‍, പത്തനംതിട്ടയിലും കോട്ടയത്തും 15000ഓഉംപേരാണ് തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തിയത്.

11 May 2014

പൂരപ്പറമ്പില്‍...

   തൃശൂര്‍ പൂരം ആസ്വദിക്കണമെങ്കില്‍ വ്യക്തമായ ആസൂത്രണത്തോടെ വേണം പൂരപ്പറമ്പില്‍ എത്താന്‍. ഇല്ലെങ്കില്‍ കുറേ ആളുകളുടെ ഇടയിലൂടെ തേരാപാരാ നടക്കാം. എന്താണ് അവിടെ സംഭവിക്കുന്നതെന്നുപോലും മനസിലാവുകയില്ല.
തൃശുര്‍ പൂരത്തിന്റെ വാദ്യഘോഷാദികളിലൂടെ ഒരു യാത്ര...

   രാവിലെ സ്വല്‍പ്പം വൈകിയാണ് ഞാന്‍ എത്തുന്നത്. അപ്പോഴേക്കും പടിഞ്ഞാറേ നടയിലെ നടുവിലാല്‍ വഴി ഘടകപൂരങ്ങള്‍ എത്തിത്തുടങ്ങിയിരുന്നു. അയ്യന്തോള്‍, നെയ്തലക്കാവ് എന്നീ ക്ഷേത്രങ്ങളുടെ പൂരങ്ങളായിരുന്നു എഴുന്നള്ളിയിരുന്നത്. മൊത്തം 8 ഘടകക്ഷേത്രങ്ങളാണ് പൂരത്തില്‍ പങ്കെടുക്കുന്നത്. വാദ്യമേളക്കൊഴുപ്പോടെയാണ് ഇരുകൂട്ടരും തിരുനടയിലെത്തിയിരിക്കുന്നത്.


   പാറമേക്കാവിലേക്ക് ഞാന്‍ നടന്നു. പാറമേക്കാവും തിരുവമ്പാടിയും മാത്രമല്ല, അമ്പലപ്പറമ്പില്‍ ഏഷ്യാനെറ്റും കൈരളിയും വരെ ഏറ്റുമുട്ടുന്നു. ഏറ്റവും മികച്ച രീതിയില്‍ പൂരം ആരവതരിപ്പിക്കും എന്ന മത്സരം.


   കിഴക്കേ ഗോപുരത്തിന് എതിര്‍വശത്തായി സ്ഥിതി ചെയ്യുന്ന പാറമേക്കാവിന്റെ മുന്നിലായി 14 ഗജവീരന്‍മാരും ഭക്തജനങ്ങളും ഭഗവതിയുടെ എഴുന്നള്ളത്തും കാത്ത് അക്ഷമരായി നില്‍ക്കുന്നു. ആനപ്പുറത്തിരിക്കുന്നവര്‍ മൊബൈലില്‍ സംസാരിച്ച് സമയംകളയുമ്പോള്‍, പോലീസുകാര്‍ മേളക്കാര്‍ക്ക് അണിനിരക്കാന്‍ പാകത്തിന് ജനങ്ങളെ ഒതുക്കുവാന്‍ ശ്രമിക്കുന്നു. പൂരത്തിന്റെ ആവേശത്തില്‍ മതിമറന്ന ആയിരക്കണക്കിന് ആളുകളാണവിടെ തടിച്ച് കൂടിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇവരെ തള്ളി നീക്കുക എന്നത് ചില്ലറപ്പണിയുമല്ല.


   അവിടിവിടെയായി മേളക്കാര്‍ അണിനിരന്നു. ഏതാനം മിനിറ്റുകള്‍ക്കുള്ളില്‍ പാറമേക്കാവ് ശ്രീപത്മനാഭന്റെ പുറത്തിരുന്ന് ഭഗവതി എഴുന്നള്ളി. ഹര്‍ഷാരവത്തില്‍ പൂരപ്പറമ്പ് പ്രകമ്പനം കൊണ്ടു.

   ചെമ്പട ആരംഭിക്കുകയായി. പെരുവനം കുട്ടന്‍മാരാറാണ് മേളത്തിന്റെ പ്രമാണി. ഉന്തും തള്ളും സഹിച്ച് മണിക്കൂറുകള്‍ കാത്തുനിന്ന് അവശരായ കാണികള്‍ നിമിഷനേരം കൊണ്ട് ഊര്‍ജസ്വലരാവുന്ന കാഴ്ച ഇവിടെ കാണുവാന്‍ സാധിക്കും. കൈകള്‍ വാനിലേക്കുയര്‍ത്തി, പൂരത്തിന്റെ സ്റ്റൈലില്‍ ആയിരങ്ങള്‍ ആടിത്തുടങ്ങി. കുടമാറ്റവും അതോടൊപ്പമുണ്ട്. ഓരോ പുതിയ കുട ചൂടുമ്പോളും വലിയ ആര്‍പ്പുവിളികളാണ് കാണികളില്‍ നിന്നുംമുണ്ടാകുന്നു. ആവേശം വര്‍ധിപ്പിക്കുവാന്‍ പാകത്തിന് വെടിക്കെട്ടും അരങ്ങേറി.
പാറമേക്കാവ് മേളം
   കഴിഞ്ഞ രണ്ടുദിവസമായി പെയ്ത കനത്ത മഴ പൂരപ്രേമികളെ ആശങ്കയുടെ മുള്‍മുനയിലാണ് കൊണ്ടെത്തിച്ചത്. മഴമൂലം ഇത്തവണ സാംമ്പിള്‍ വെടിക്കെട്ടും റദ്ദാക്കിയിരുന്നു. എന്നാല്‍ രാവിലെയായതോടെ സൂര്യന്‍ മാനത്ത് തിളങ്ങി നില്‍ക്കുന്ന കാഴ്ചയാണ് കാണുവാന്‍ കഴിഞ്ഞത്.

   മണിക്കൂറുകള്‍ നീണ്ട ചെമ്പട അവസാനിച്ച്, വടക്കുംനാഥന്റെ മുന്നിലേക്കായി ഭഗവതി എഴുന്നള്ളത്ത് ആരംഭിച്ചു. നട്ടുച്ചയായി അപ്പോഴേക്കും. തൃശൂര്‍ നഗരസഭയുടെ സൗജന്യ സംഭാരവിതരണത്തില്‍ നിന്നും രണ്ടു ഗ്ലാസ് വാങ്ങിക്കുടിച്ച് പൂരത്തിന്റെ പിന്നാലെ ഞാനും നടന്നു.

   അമ്പലത്തിന്റെ മതില്‍ക്കകത്തേക്ക് പ്രവേശിച്ച് തെക്കേ ഗോപുരവും പടിഞ്ഞാറേ ഗോപുരവും ചുറ്റിയാണ് ഇലഞ്ഞിത്തറമേളം ആരംഭിക്കുന്നത്. അവിടെ നടക്കുന്ന പാണ്ടിമേളത്തിന്റെ ഏഴയലത്തുപോലും അടുക്കാന്‍ പറ്റില്ല എന്നതാണ് വാസ്തവം. തിക്കിയും തിരക്കിയും മനസുമടുത്തപ്പോള്‍ അടുത്തുകണ്ട ആല്‍ത്തറയുടെ ചുവട്ടില്‍ പോയിരുന്നു.

ഇലഞ്ഞിത്തറ മേളം
   അപ്പോഴാണ് ഞാന്‍ മറ്റൊരുകാര്യം ശ്രദ്ധിക്കുന്നത്; എല്ലാവരും ചെരുപ്പിട്ടാണ് മതില്‍ക്കെട്ടിനകത്ത് പ്രവേശിച്ചിരിക്കുന്നത്. മാത്രവുമല്ല, ചുറ്റമ്പലത്തില്‍ ചെരുപ്പിട്ട് കയറിനില്‍ക്കുന്നു കുറേ 'ഭക്തജനങ്ങള്‍'. കൂള്‍ഡ്രിംഗസ് കച്ചവടവും മതില്‍ക്കകത്ത് പൊടിപൊടിക്കുന്നു. കഷ്ടം തന്നെ!

   പെട്ടന്ന് വാനം ഇരുണ്ടു, മഴ ആരംഭിച്ചു. ആളുകള്‍ ചിന്നിച്ചിതറിയോടി. പാണ്ടിമേളം നടക്കുന്നത് പ്രത്യേകം തയ്യാറാക്കിയ പന്തലിലാണ്. ഈയൊരു അവസരം മുതലെടുത്ത് പാണ്ടിമേളത്തിന്റെ അടുത്തെത്താന്‍ ഞാന്‍ ശ്രമിച്ചു. എന്നാല്‍ ഫലമുണ്ടായില്ല. ഗാനമേള നടക്കുമ്പോള്‍ കാണുന്ന സദസിന് സമാനമായ ആള്‍ക്കൂട്ടം. കനത്തമഴയത്ത് മേളത്തില്‍ കുതിര്‍ന്ന് ആടിത്തിമിര്‍ക്കുന്ന അബാലവൃദ്ധം ജനങ്ങള്‍.

പെരുവനം കുട്ടന്‍മാരാറും സംഘവും...
   മഴ ശമിച്ചതോടെ, കുടമാറ്റമെങ്കിലും വൃത്തിക്ക് കാണാം എന്നുകരുതി തെക്കേ ഗോപുരത്തിന്റെ മുന്നിലേക്ക് പാഞ്ഞു. പടപേടിച്ചു പന്തളത്തുചെന്നപ്പോ, പന്തം കൊളുത്തി പട! പോലീസും ജനങ്ങളും തമ്മില്‍ ഉന്തും തള്ളുമാണവിടെ. ഞാനും അതിനിടയിലേക്ക് നുഴഞ്ഞുകയറി. വി ഐ പി കസേരകളിലിരുന്ന് സായിപ്പന്‍മാര്‍ ഞങ്ങളുടെ ഈ ദുരവസ്ഥയെ കാമറയില്‍ പകര്‍ത്തുകയായിരുന്നു അപ്പോള്‍...



കുടമാറ്റത്തിന് മുന്നോടിയായുള്ള തയ്യാറെടുപ്പുകള്‍
   ഏതാനം മണിക്കൂറുകള്‍ക്ക് കഴിഞ്ഞപ്പോ പാറമേക്കാവ് ഭഗവതിയും സംഘവും പുറത്തേക്കിറങ്ങി. വഴിയിലേക്ക് നീങ്ങി, ക്ഷേത്രത്തെ അഭിമുഖീകരിച്ച് 15 ഗജരാജാക്കന്‍മാരും അണിനിരന്നു. തുടര്‍ന്ന് ശിവസുന്ദറിന്റെ പുറത്തായി തിരുവമ്പാടി ഭഗവതിയും കൂട്ടരും പൂരപ്പറമ്പിലേക്കിറങ്ങി. പാറമേക്കാവിനെ അഭിമുഖീകരിച്ച് തിരുവമ്പാടി ടീമും തയ്യാറായി. ഇരുകൂട്ടര്‍ക്കുമിടയിലായി, കയ്യടിച്ചും ആര്‍പ്പുവിളിച്ചും ജനസാഗരം.  

തിരുവമ്പാടി ഭഗവതി പൂരപ്പറമ്പിലേക്ക്...

പാറമേക്കാവിന്റെ കുടമാറ്റം...
   വിവിധ നിറത്തിലും രൂപത്തിലുമുള്ള കുടകള്‍ മാറി മാറി ചൂടുന്ന ചടങ്ങിനെ ജനങ്ങള്‍ ആഘോഷമാക്കിമാറ്റി. ചുറ്റുമുള്ള കെട്ടിടങ്ങളെല്ലാം കാണികളാല്‍ സമൃദ്ധം. തൃശൂര്‍ നഗരത്തിന്റെ മനസുനിറയെ പൂരം എന്ന ഒരൊറ്റ വികാരം മാത്രമായിരുന്നു അപ്പോള്‍...

6 May 2014

ധനുഷ്‌കോടി അഥവാ പ്രകൃതിയുടെ വികൃതി...

   ലോകം മുഴുവനും കീഴടക്കി എന്ന് മനുഷ്യന്‍ അഹങ്കരിക്കുമ്പോള്‍, അവന് പുനര്‍വിചിന്തനം നല്‍കുവാനായി ഇടയ്ക്കിടെ പ്രകൃതി ക്ഷോഭിക്കാറുണ്ട്. പേമാരിയായും, കൊടുങ്കാറ്റായും, ഉരുള്‍പ്പൊട്ടലായും, വരള്‍ച്ചയായും അവന്‍ നമ്മളെ ഓര്‍മ്മപ്പെടുത്താറുണ്ട്. മനുഷ്യന്‍ വര്‍ഷങ്ങളെടുത്ത് കെട്ടിപ്പെടുക്കുന്ന മണിമാളികകളും സുഖസൗകര്യങ്ങളും നിമിഷനേരം കൊണ്ട് അപ്രത്യക്ഷമാക്കുവാന്‍ പ്രകൃതിക്കാവും. എന്നാല്‍ ഇതൊന്നും മനുഷ്യനെ ചിന്തിപ്പിക്കുന്നില്ല എന്നതാണ് വാസ്തവം. പ്രകൃതിയുടേയും ജീവജാലങ്ങളുടേയും മേല്‍ കുതിരകയറി, സുഖിച്ച് മദിച്ച് നടക്കുന്നു ബുദ്ധിമാനായ മനുഷ്യന്‍...___________________________________________________





ധനുഷ്‌കോടിയിലേക്ക് അടുത്ത യാത്ര..





    മനുഷ്യനുമേലുള്ള പ്രകൃതിയുടെ ആക്രമണത്തിന്റെ ഏറ്റവും ഭയാനകമായ ഉദാഹരണമാണ് ധനുഷ്‌കോടി എന്ന പ്രേത നഗരം. തമിഴ്‌നാട്ടിലെ രാമാനന്ദപുരം ജില്ലയുടെ ഭാഗമാണ് ധനുഷ്‌കോടി. രാമേശ്വരം ജില്ലയിലുടെ തെക്കേ അറ്റത്തായി സ്ഥിതി ചെയ്യുന്ന ഈ പ്രദേശം, ഒരുകാലത്ത് രാമേശ്വരത്തേക്കാളും വലിയ പട്ടണമായിരുന്ന. 1964ലുണ്ടായ കനത്ത ചുഴലിക്കാറ്റിലും അതിനെ തുടര്‍ന്നുണ്ടായ ഭീമന്‍ തിരമാലകളിലും തകര്‍ക്കപ്പെടുകയായിരുന്നു ഈ നഗരം. സഞ്ചരിച്ചുകൊണ്ടിരുന്ന തീവണ്ടി ഉള്‍പ്പടെ, ഒരു പട്ടണം മുഴുവന്‍ തിരമാലകള്‍ തുടച്ചെടുത്തു. റയില്‍വേ സ്റ്റേഷന്റേയും പള്ളിയുടേയും വിദ്യാലയങ്ങളുടേയും മറ്റും അവശിഷ്ടങ്ങള്‍, ഒരു മഹാദുരന്തത്തിന്റെ സ്മാരകമായി ഇവിടെ കാണുവാന്‍ കഴിയും. 1800ഓളം ആളുകളാണ് അന്നത്തെ ദുരന്തത്തില്‍ മരണമടഞ്ഞത്. ഇവിടം വാസയോഗ്യമല്ല എന്ന് സര്‍ക്കാര്‍ പ്രഖ്യാപിക്കുകയും അതോടെ ദുരന്തഭൂമി അതേപടി നിലനില്‍ക്കുകയും ചെയ്യ്തു.




   ഇന്ത്യയുടെ മുനമ്പായ ധനുഷ്‌കോടിയില്‍ നിന്നും വെറും 12 കിലോമീറ്റര്‍ മാത്രമാണ് അയല്‍രാജ്യമായ ശ്രീലങ്കയിലേക്ക്. ദുരന്തത്തിന് മുമ്പ് ഇന്ത്യയില്‍ നിന്നും ശ്രീലങ്കയിലേക്കുള്ള പ്രധാന വഴികളിലൊന്നായിരുന്നു ധനുഷ്‌കോടി. ഇവിടെ നിന്നും ബോട്ട് മാര്‍ഗത്തിലാണ് കൊളബോയിലേക്ക് ആളുകള്‍ പോയിരുന്നത്. സിലോണ്‍ റേഡിയോയില്‍ ഒരു കാലത്ത് സംപ്രേക്ഷണം ചെയ്യ്തിരുന്ന മലയാളം പരിപാടികള്‍ ധനുഷ്‌കോടിയുടെ സംഭാവനയായിരുന്നു എന്നും പറയാം. കാരണം കേരളത്തില്‍ നിന്നുമുള്ള കലാകാരന്‍മാര്‍ക്ക് വളരെ എളുപ്പത്തില്‍ അവിടെ എത്തിച്ചേരുവാന്‍ സാധിച്ചിരുന്നത് ഈ മാര്‍ഗത്തിലൂടെയായിരുന്നു. 64ലെ ദുരന്തത്തിനു ശേഷം ശ്രീലങ്കന്‍ റേഡിയോയില്‍ മലയാളം പരിപാടികളുടെ സംപ്രേക്ഷണവും ഇല്ലാതായി.



   തുറമുഖവും കസ്റ്റംസ് ഓഫീസും തപാല്‍ ഓഫീസും വിദ്യാലയങ്ങളും ആശുപത്രികളുമെല്ലാം ഇവിടെ പ്രവര്‍ത്തിച്ചിരുന്നു എന്ന് വിശ്വസിക്കുവാന്‍ തന്നെ പ്രയാസം. അതുപോലെയാണ് ഈ തീരപ്രദേശത്തിന്റെ ഇപ്പോഴത്തെ അവസ്ഥ. 500ഓളം ആളുകള്‍ മത്സ്യബന്ധനവും കച്ചവടവുമായി ഇപ്പോള്‍ ഇവിടെ താമസിച്ചുവരുന്നു. വൈദ്യുതിയോ മറ്റ് സൗകര്യങ്ങള്‍ ഒന്നും തന്നെയില്ല. കടല്‍ ക്ഷുഭിതമാകുമ്പോള്‍ കരയിലേക്ക് തിരകളടിച്ച് കയറും. പേടിപ്പെടുത്തുന്ന ഈയൊരവസ്ഥയിലും ഉപജീവനത്തിനായി ജീവിതം കഴിച്ചുകൂട്ടുന്നു ഇവര്‍.
പുതുറോഡ് റെയില്‍വേ സ്‌റ്റേഷന്‍ എന്നറിയപ്പെട്ടിരുന്ന ധനുഷ്‌കോടി സ്‌റ്റേഷന്‍
   ഇന്ത്യന്‍ മഹാസമുദ്രം ഒരുവശത്തും ബംഗാള്‍ ഉള്‍ക്കടല്‍ മറുവശത്തുമായാണ് ധനുഷ്‌കോടിയുടെ കിടപ്പ്. ധനുഷ്‌കോടിയുടെ മുനമ്പിലെത്തുമ്പോള്‍ രണ്ടു വശത്തുനിന്നും തിരമാലകള്‍ അടിച്ചുകയറുന്ന അത്ഭുതപ്രതിഭാസം കാണുവാന്‍ സാധിക്കും. രാമസേതു അഥവാ ആഡംസ് ബ്രിഡ്ജ് എന്നറിയപ്പെടുന്ന ഭാഗമാണ് മുന്നിലേക്ക് കിടക്കുന്നത്. ഇന്ത്യക്കും ശ്രീലങ്കയ്ക്കുമിടയിലായി സ്ഥിതി ചെയ്യുന്ന, ചുണ്ണാമ്പുകല്ലുകളാല്‍ നിറഞ്ഞ പ്രദേശമാണിത്.പുരാതനകാലത്ത് ഇതൊരു പാലമായിത്തന്നെ ഉപയോഗിക്കപ്പെട്ടിരുന്നുവെന്ന് ഗവേഷണങ്ങള്‍ തെളിയിക്കുന്നു. സീതയെ രക്ഷിക്കുവാനായി ലങ്കയിലേക്ക് രാമന്‍ നിര്‍മ്മിച്ച രാമ സേതു ഇതാണെന്നും വിശ്വസിക്കപ്പെടുന്നു. അതിര്‍ത്തിയായതിനാല്‍ നിരോധിതമേഖലയാണിവിടം.


പിന്നിലായി രാമസേതുവിന്റെ ആരംഭം...
ഇരുവശത്തുമായി അറബിക്കടലും ബംഗാള്‍ കടലും..
.
   രാമേശ്വരം എന്നത് പാക് കടലിടുക്കിന്റെ മറുവശത്തായിക്കിടക്കുന്ന ദ്വീപാണ്. പാമ്പന്‍ ദ്വീപ് എന്നും ഇവിടം അറിയപ്പെടുന്നു. പാമ്പന്‍ പാലമാണ് രാമേശ്വരത്തെ പുറംലോകവുമായി ബന്ധിപ്പിക്കുന്നത്. 2345 മീറ്റര്‍ നീളമുള്ള പാലത്തിന്റെ ഏറ്റവും വലിയ പ്രത്യകത എന്നത്, കപ്പല്‍ കടത്തിവിടാനുള്ള കാന്റിലിവര്‍ സംവിധാനമാണ്. 64ലെ കൊടുങ്കാറ്റില്‍ പാലത്തിന് സാരമായ കേടുപാടുകള്‍ സംഭവിച്ചിരുന്നു. കൊച്ചി മെട്രോ പദ്ധതിയിലൂടെ പുതിയ തലമുറയ്ക്ക് പരിചിതനായ ഇ ശ്രീധരന്റെ നേത്രത്വത്തിലാണ് അന്ന് പാലം പുതുക്കിപ്പണിതത്. അണ്ണാ-ഇന്ദിര ഗാന്ധി എന്നാണ് പാലത്തിന്റെ ഔദ്യോഗിക നാമം.

പാമ്പന്‍ പാലം

   രാമേശ്വരത്തിന്റെ മറ്റൊരു പ്രത്യേകതയാണ് മുന്‍ രാഷ്ട്രപതി എ പി ജെ അബ്ദുള്‍ കലാമിന്റെ ജന്‍മദേശം എന്നത്. എ ജെ മന്‍സില്‍ എന്ന പേരിലുള്ള ഗൃഹത്തില്‍ അദ്ദേഹത്തിന്റെ സഹോദരനാണ് ഇപ്പോള്‍ താമസിക്കുന്നത്.

   രാമേശ്വരം രാമനാഥസ്വാമി ക്ഷേത്രം ഇന്ത്യയിലെ നാല് മഹത്തായ ഹൈന്ദവക്ഷേത്രങ്ങളിലൊന്നാണ്. രാമ രാവണയുദ്ധത്തില്‍ താന്‍ അറിഞ്ഞോ അറിയാതെയോ ചെയ്ത പാപങ്ങള്‍ക്ക് പരിഹാരമായി ശിവനോട് പ്രാര്‍ത്ഥിച്ചു എന്നാണ് സങ്കല്‍പ്പം.

   ധനുഷ്‌കോടിയെന്താണെന്ന് മനസിലാക്കാതെ പോയാല്‍ വെറും തരിശ്ഭൂമിയാണ് കാണുവാന്‍ കഴിയുന്നത്. എന്നാല്‍ തകര്‍ന്നടിഞ്ഞ ഈ ശവപ്പറമ്പിന്റെ ചരിത്രമറിഞ്ഞ് പോയാല്‍, പഴയ പ്രതാപശാലിയായ നഗരം നമ്മുടെ കണ്‍മുന്നില്‍ തെളിയുന്നതായി കാണുവാന്‍ സാധിക്കും. അതുതന്നെയാണ് ഈ യാത്രയുടെ ഏറ്റവും വലിയ പ്രത്യേകതയും...

2 May 2014

കന്യാകുമാരിയില്‍ നിന്നും കൂടംകുളത്തേക്ക് ഒരു യാത്ര...


   കന്യാകുമാരിയും കൂടംകുളവും അടുത്ത് സ്ഥിതി ചെയ്യുന്ന രണ്ട് സ്ഥലങ്ങളാണ്. പശ്ചിമഘട്ടമലനിരയുടെ വാലറ്റം, ഇന്ത്യയുടെ മുനമ്പ്, മഹാരഥന്‍മാരുടെ കാല്‍പ്പാദം പതിഞ്ഞ മണ്ണ്... കന്യാകുമാരിയുടെ പ്രത്യേകതകള്‍ ഇങ്ങനെ പോകുമ്പോള്‍ കൂടംകുളം നമ്മളിലുണര്‍ത്തുന്നത് ആണവനിലയം എന്ന ഭയത്തെയാണ്‌. ഭൂപ്രകൃതിയുടെ കാര്യത്തിലും ആളുകളുടെ പെരുമാറ്റത്തിലും വരെ വേറിട്ടുനില്‍ക്കുന്നു ഈ അയല്‍നാടുകള്‍.  

ഇതെല്ലാം നേരില്‍ കാണുവാന്‍ ഞാന്‍ പുറപ്പെട്ടു...
                            ______________________________________________

   വെളുപ്പിനെ അഞ്ചരയോടെയാണ് ഞാന്‍ കന്യാകുമാരിയില്‍ വന്നിറങ്ങുന്നത്. ബസ്സിറങ്ങി ഏതാനം ദൂരം നടന്നാല്‍ എത്തിച്ചേരുന്നത് ഇന്ത്യയുടെ മുനമ്പിലേയ്ക്കാണ്.

   സൂര്യോദയം കാണുവാനായി വിവേകാന്ദപ്പാറയെ അഭിമുഖീകരിച്ച് നൂറുകണക്കിനാളുകള്‍ അക്ഷമരായി നില്‍ക്കുന്നു. ഏതാനം നിമിഷത്തെ കാത്തിരിപ്പിനുശേഷം, 133 അടി ഉയരമുള്ള തിരുവള്ളുവരുടെ പ്രതിമയ്ക്കും വിവേകാന്ദപ്പാറയ്ക്കും പിന്നിലായി സൂര്യന്‍ ഉദിച്ചുയര്‍ന്നു. സൂര്യോദയം ഫോട്ടോയില്‍ പകര്‍ക്കുവാനുള്ള തിടുക്കത്തിലായിരുന്നു മിക്ക സന്ദര്‍ശകരും. ഫോട്ടോ എടുക്കുവാന്‍ സാധിക്കാത്തവര്‍ക്കായി, സൂര്യോദയം നമ്മുടെ പിന്നില്‍ കൃത്രിമമായി സൃഷ്ടിക്കാനറിയാവുന്ന ഫോട്ടോഷോപ്പ് വിദഗ്ധന്‍മാരും ധാരാളമുണ്ടിവിടെ. ഇത്രയും ബഹളത്തിനിടയ്ക്ക്‌
വിരലിലെണ്ണാവുന്നവര്‍ മാത്രമായിരിക്കും ഒരുപക്ഷേ ഉദയസൂര്യന്റെ ഭംഗി സ്വന്തം നേത്രത്തിലൂടെ കണ്ടാസ്വദിച്ചത്.









   വിളക്കുമാടം, ഗാന്ധിമണ്ഡപം, കന്യാകുമാരി ക്ഷേത്രം എന്നിവയെല്ലാം ചുറ്റുവട്ടത്തായി സ്ഥിതി ചെയ്യുന്നു.

   തിരുവിതാംകൂറിന്റെ ഭാഗമായിരുന്ന കന്യാകുമാരി, 1956ലാണ് തമിഴ്‌നാടുമായി ചേരുന്നത്. എന്നാല്‍ ഇന്നും മലയാളത്തെ പൂര്‍ണമായും മറക്കാത്ത നാട്ടുകാരാണിവിടെയുള്ളത്. ഒട്ടുമിക്ക കടകളിലും മലയാളത്തിലുള്ള എഴുത്തുകള്‍ കാണുവാന്‍ സാധിക്കും; എന്നാല്‍ വ്യാകരണം കൃത്യമാകണമെന്നില്ല.


   തൊട്ടടുത്തായി സ്ഥിതി ചെയ്യുന്ന കൂടംകുളം ഗ്രാമം കാണുക എന്നതാണ് അടുത്ത ലക്ഷ്യം. ഏതാനം മണിക്കൂറുകള്‍ അവിടെ ചിലവഴിച്ചതിനുശേഷം, കൂടംകുളത്തേയ്ക്ക് തിരിച്ചു. കന്യാകുമാരിയില്‍ നിന്നും അഞ്ചുഗ്രാമത്തിലേക്കുള്ള ബസ്സ് കയറി. കേരളത്തിന്റെ ഭൂപ്രകൃതിയെ അനുസ്മരിപ്പിക്കുന്ന സ്ഥലങ്ങളാണ് യാത്രയിലുടനീളം കാണുവാന്‍ കഴിഞ്ഞത്. തെങ്ങിന്‍തോപ്പുകളും, വാഴത്തോപ്പുകളും, നെല്‍കൃഷികളുമായി സമൃദ്ധമായ നിലങ്ങള്‍ ഹരിതാര്‍ഭമായ ദൃശ്യഭംഗി പ്രദാനം ചെയ്യുമ്പോള്‍, കുളിര്‍കാറ്റ് മനസിനെ ഊര്‍ജ്ജസ്വലമാക്കുന്നു. പലയിടങ്ങളിലും കൊയ്ത്ത് നടക്കുന്നു. യന്ത്രങ്ങളൊന്നും കൂടാതെ, പൂര്‍ണമായും മനുഷ്യസഹായത്തോടുകൂടിയുള്ള കൊയ്യ്ത്താണിവിടെ കാണുവാന്‍ കഴിഞ്ഞത്.


   അഞ്ചുഗ്രാമത്തില്‍ നിന്നും കൂടംകുളത്തേക്കുള്ള വണ്ടികയറി. തിരുനല്‍വേലി ജില്ലയിലെ ചെറിയൊരു ഗ്രാമമാണ് കൂടംകുളം. തമിഴ്‌നാടിന്റെ ഊര്‍ജദാരിദ്രത്തിന് ഒറ്റമൂലിയായ ആണവനിലയം സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. കൂടംകുളം നൂക്ലിയര്‍ പവര്‍ പ്ലാന്റ് അഥവാ കെ. എന്‍. പി. പി. എന്നാണ് നിലയം അറിയപ്പെടുന്നത്. ഇന്ത്യന്‍ ആണവോര്‍ജ്ജ കോര്‍പ്പറേഷന്റെ കീഴിലാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്.


   ദേശീയപാത 44 ലിലൂടെയാണ് കൂടംകുളത്തേക്ക് പോകുന്നത്. കന്യാകുമാരിയില്‍ തുടങ്ങി കാശ്മീരില്‍ അവസാനിക്കുന്ന ഹൈവേയാണിത്. വഴിയുടെ ഇരുവശങ്ങളിലും കാറ്റാടിമുട്ടുകള്‍ ധാരാളമായി കണുവാന്‍ സാധിക്കും. 2000 മെഗാവാട്ട് വരെ വൈദ്യുതി  ഉത്പാദിപ്പിക്കുവാനാവശ്യമായ കാറ്റാടിയന്ത്രങ്ങള്‍ തിരുനെല്‍വേലി മൊത്തമായി സ്ഥാപിച്ചിരിക്കുന്നു. യാത്രയില്‍ എവിടെ തിരിഞ്ഞ് നോക്കിയാലും കാറ്റാടിമുട്ടുകള്‍ മാത്രം.


   പശ്ചിമഘട്ട മലനിര അവസാനിക്കുന്ന പ്രദേശമാണ് കന്യാകുമാരി. അതുകൊണ്ടുതന്നെ പശ്ചിമഘട്ടത്തിന്റെ വില മനസിലാക്കണമെങ്കില്‍ കന്യാകുമാരിയില്‍ നിന്നും കൂടംകുളത്തേക്ക് ഒരു യാത്ര നടത്തിയാല്‍ മതി. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ ചീത്തവിളിച്ച എല്ലാവരേയും ഇതിലൂടെ യാത്ര ചെയ്യിക്കേണ്ടത് അത്യാവശ്യമാണ്.

   ദേശീയപാതയില്‍ നിന്നും ഗ്രാമവീഥിയിലേക്ക് ബസ്സ് കടന്നു. പൊടിപടലം നിറഞ്ഞ, പൊട്ടിപ്പൊളിഞ്ഞ വഴിയാണ് പിന്നീടങ്ങോട്ട്. ഇരുവശങ്ങളിലും തരിശുഭൂമി. ചൂട് കാറ്റ്.

   ചൂട് കാറ്റും പൊടിപടലവുമേറ്റ്, അവശനിലയിലാണ് കൂടംകുളം ഗ്രാമത്തിലെത്തിച്ചേര്‍ന്നത്. ഒരു ചെറിയ വിശ്രമം ലക്ഷ്യമിട്ട്, സുഹൃത്ത് താമസിക്കുന്ന ലോഡ്ജിലേക്ക് ചെന്നു.  നാട്ടിലെ ഒരു കൊച്ചുമുതലാളിയായ അര്‍പുതം സാമുവലിന്റെ് ലോഡ്ജാണിത്. ആണവനിലയം നാട്ടില്‍ വന്നതോടെ പൊട്ടിമുളച്ച അനേകം പണക്കാരിലൊരാളാണ് സാമുവല്‍. ആണവനിലയത്തിനെതിരെ വലിയ സമരകോലാഹലങ്ങളെല്ലാം ഉണ്ടായെങ്കിലും, പണവും തൊഴിലും കിട്ടിത്തുടങ്ങിയതൊടെ ജനങ്ങള്‍ സന്തോഷവാന്‍മാരായി. അങ്ങനെ പതുക്കെ പതുക്കെ സമരങ്ങളും ഇല്ലാതായി മാറി. ഏതാനം മാസങ്ങള്‍ മുമ്പായി രണ്ടു റിയാക്ടറുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചും തുടങ്ങി.


   ചെറിയ ഒരുറക്കത്തിനുശേഷം സ്ഥലം കാണാന്‍ ഞാനിറങ്ങി. ഹിന്ദുസ്ഥാന്‍ ട്രെക്കറിലാണ് യാത്ര. കൂടംകുളത്തെ വഴികള്‍ക്ക് ചേര്‍ന്ന വണ്ടിയാണിത്. ഗ്രാമങ്ങളിലൂടെ കയറിയിറങ്ങിയൊരു യാത്ര. ആണവനിലയത്തില്‍ പ്രവേശനം കര്‍ശനമായി നിയന്ത്രിച്ചിരിക്കുന്നതിനാല്‍, കവാടം വരെ പോയി കണ്ടിട്ടുവരാം എന്ന് തീരുമാനിച്ചു. സി. ആര്‍. പി. എഫ്, പോലീസ്, കരസേന, തീരസേന എന്നിങ്ങനെ നിലയത്തിന്റെ സംരക്ഷണത്തിനുവേണ്ടി മാത്രം വിവിധ സേനകള്‍ ഇവിടെ തമ്പടിച്ചിരിക്കുന്നു. കവാടത്തില്‍ നിന്നും വളരെ ഉള്ളിലായാണ് റിയാക്ടറുകള്‍ സ്ഥിതിചെയ്യുന്നത്. നിലയത്തിന്റെ പേരെഴുതിയ ബോര്‍ഡ് കാണാമെന്നല്ലാതെ മറ്റ് ഗുണമൊന്നുമുണ്ടായില്ല.


   എന്നാല്‍ ദൂരെനിന്നും കാണാവുന്ന ഒരുപ്രദേശം അവിടെയടുത്തുണ്ടെന്ന് ഡ്രൈവറായ ശെല്‍വം പറഞ്ഞു. ആണവനിലയം ഒരുവശത്തും തിരുവള്ളുവരുടെ പ്രതിമ മറുവശത്തുമായുള്ള രംഗം കാണുവാന്‍ പാകത്തിനുള്ള ചെട്ടിക്കുളം എന്ന കടല്‍ത്തീരമാണത്. ഏകദേശം 5 കിലോമീറ്റര്‍ സഞ്ചരിച്ചാണിവിടെയെത്തിയത്.  അധികം ആളുകളൊന്നും വരാത്ത, ഉള്‍പ്രദേശമാണിവിടം.എന്നാല്‍ സദാസമയം ഇവിടം സൈനിരനിരീക്ഷണത്തിലുമാണ്.


   കാറ്റാടി യന്ത്രങ്ങളേയും അടുത്ത് കാണുവാന്‍ ഇങ്ങനെയൊരു യാത്രയിലൂടെ അവസരം ലഭിച്ചു. വിമാനം പറന്നുപോകുന്ന ശബ്ദത്തെ അനുസ്മരിപ്പിക്കുന്നു ഇവയുടെ ചിറകടി ശബ്ദം. ജയലളിത ഉദ്ഖാടനം ചെയ്ത വലിയ കാറ്റാടിയന്ത്രം വളരെ ആവേശത്തോടെയാണ ശെല്‍വം കാട്ടിത്തന്നത്.

   സുനാമി നാശംവിതച്ച ചില ഗ്രാമങ്ങളും സന്ദര്‍ശിച്ച്, കന്യാകുമാരിയിലേക്ക് തിരിച്ചു.

   യാത്രാമദ്ധ്യേ കേന്ദ്രമന്ത്രി ജി. കെ. വാസന്റെ തിരഞ്ഞെടുപ്പ് പ്രചാരണയാത്ര ഞങ്ങള്‍ക്ക് കുറുകെ വന്നു. ഏതാനം ആഢംബരക്കാറുകളുടെ അകമ്പടിയോടെ, തന്റെ വാഹനത്തിന്റെ സണ്‍റൂഫിനിടയിലൂടെ കൈകാണിച്ച് അയാള്‍ കടന്നുപോകുന്നു. അണികളോ, ജയ്യ് വിളികളോ, ഒന്നുമില്ല. ഇതാരാ, എന്താ എന്നൊന്നുമറിയാതെ അന്തംവിട്ട് നില്‍ക്കുന്ന കുറേ നാട്ടുകാരും.



   വട്ടക്കോട്ടയിലേക്കാണ് അടുത്തതായി പോയത്. പേള്‍ ഹാര്‍ബറായിരുന്ന കുമാരി തുറമുഖത്തിന്റെ സംരക്ഷണത്തിനായി നിര്‍മ്മിച്ച കോട്ടയാണ് വട്ടക്കോട്ടൈ. എ ഡി പന്ത്രണ്ടാം നൂറ്റാണ്ടിലായി, പാണ്ഡ്യസാമ്രാജ്യകാലത്ത് പണികഴിപ്പിച്ചെന്ന് കരുതപ്പെടുന്ന ഈ കോട്ട, കുളച്ചല്‍ യുദ്ധത്തില്‍ മാര്‍ത്താണ്ഡവര്‍മ്മയോട് പരാജയപ്പെടുകയും തുടര്‍ന്ന് തിരുവിതാംകൂര്‍ സൈന്യാധിപനായിമാറുകയും ചെയ്ത ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ക്യാപ്പ്റ്റന്‍ ഡിലനോയുടെ നേത്രത്വത്തില്‍ പുനര്‍നിര്‍മ്മാണം നടത്തി. 7.62 മീറ്റര്‍ ഉയരമുള്ള ഈ സംരക്ഷണഭിത്തിക്കുള്ളില്‍ ആയുധപ്പുരകളും മണ്ഡപങ്ങളും കുളവുമൊക്കെ നിര്‍മ്മിച്ചിരിക്കുന്നു. പശ്ചിമഘട്ട മലനിരകളും കന്യാകുമാരി സമുദ്ര തീരവും ഗ്രാമങ്ങളിലെ കാറ്റാടിയന്ത്രങ്ങളുമെല്ലാം ഇവിടെ നിന്നാല്‍ കാണുവാന്‍ സാധിക്കും.



വട്ടക്കോട്ടയില്‍ നിന്നുമിറങ്ങിയപ്പോഴേക്കും സന്ധ്യയായിക്കഴിഞ്ഞിരുന്നു. എന്റെ മടക്കയാത്രയ്ക്ക് സമയമായി...