6 May 2014

ധനുഷ്‌കോടി അഥവാ പ്രകൃതിയുടെ വികൃതി...

   ലോകം മുഴുവനും കീഴടക്കി എന്ന് മനുഷ്യന്‍ അഹങ്കരിക്കുമ്പോള്‍, അവന് പുനര്‍വിചിന്തനം നല്‍കുവാനായി ഇടയ്ക്കിടെ പ്രകൃതി ക്ഷോഭിക്കാറുണ്ട്. പേമാരിയായും, കൊടുങ്കാറ്റായും, ഉരുള്‍പ്പൊട്ടലായും, വരള്‍ച്ചയായും അവന്‍ നമ്മളെ ഓര്‍മ്മപ്പെടുത്താറുണ്ട്. മനുഷ്യന്‍ വര്‍ഷങ്ങളെടുത്ത് കെട്ടിപ്പെടുക്കുന്ന മണിമാളികകളും സുഖസൗകര്യങ്ങളും നിമിഷനേരം കൊണ്ട് അപ്രത്യക്ഷമാക്കുവാന്‍ പ്രകൃതിക്കാവും. എന്നാല്‍ ഇതൊന്നും മനുഷ്യനെ ചിന്തിപ്പിക്കുന്നില്ല എന്നതാണ് വാസ്തവം. പ്രകൃതിയുടേയും ജീവജാലങ്ങളുടേയും മേല്‍ കുതിരകയറി, സുഖിച്ച് മദിച്ച് നടക്കുന്നു ബുദ്ധിമാനായ മനുഷ്യന്‍...___________________________________________________





ധനുഷ്‌കോടിയിലേക്ക് അടുത്ത യാത്ര..





    മനുഷ്യനുമേലുള്ള പ്രകൃതിയുടെ ആക്രമണത്തിന്റെ ഏറ്റവും ഭയാനകമായ ഉദാഹരണമാണ് ധനുഷ്‌കോടി എന്ന പ്രേത നഗരം. തമിഴ്‌നാട്ടിലെ രാമാനന്ദപുരം ജില്ലയുടെ ഭാഗമാണ് ധനുഷ്‌കോടി. രാമേശ്വരം ജില്ലയിലുടെ തെക്കേ അറ്റത്തായി സ്ഥിതി ചെയ്യുന്ന ഈ പ്രദേശം, ഒരുകാലത്ത് രാമേശ്വരത്തേക്കാളും വലിയ പട്ടണമായിരുന്ന. 1964ലുണ്ടായ കനത്ത ചുഴലിക്കാറ്റിലും അതിനെ തുടര്‍ന്നുണ്ടായ ഭീമന്‍ തിരമാലകളിലും തകര്‍ക്കപ്പെടുകയായിരുന്നു ഈ നഗരം. സഞ്ചരിച്ചുകൊണ്ടിരുന്ന തീവണ്ടി ഉള്‍പ്പടെ, ഒരു പട്ടണം മുഴുവന്‍ തിരമാലകള്‍ തുടച്ചെടുത്തു. റയില്‍വേ സ്റ്റേഷന്റേയും പള്ളിയുടേയും വിദ്യാലയങ്ങളുടേയും മറ്റും അവശിഷ്ടങ്ങള്‍, ഒരു മഹാദുരന്തത്തിന്റെ സ്മാരകമായി ഇവിടെ കാണുവാന്‍ കഴിയും. 1800ഓളം ആളുകളാണ് അന്നത്തെ ദുരന്തത്തില്‍ മരണമടഞ്ഞത്. ഇവിടം വാസയോഗ്യമല്ല എന്ന് സര്‍ക്കാര്‍ പ്രഖ്യാപിക്കുകയും അതോടെ ദുരന്തഭൂമി അതേപടി നിലനില്‍ക്കുകയും ചെയ്യ്തു.




   ഇന്ത്യയുടെ മുനമ്പായ ധനുഷ്‌കോടിയില്‍ നിന്നും വെറും 12 കിലോമീറ്റര്‍ മാത്രമാണ് അയല്‍രാജ്യമായ ശ്രീലങ്കയിലേക്ക്. ദുരന്തത്തിന് മുമ്പ് ഇന്ത്യയില്‍ നിന്നും ശ്രീലങ്കയിലേക്കുള്ള പ്രധാന വഴികളിലൊന്നായിരുന്നു ധനുഷ്‌കോടി. ഇവിടെ നിന്നും ബോട്ട് മാര്‍ഗത്തിലാണ് കൊളബോയിലേക്ക് ആളുകള്‍ പോയിരുന്നത്. സിലോണ്‍ റേഡിയോയില്‍ ഒരു കാലത്ത് സംപ്രേക്ഷണം ചെയ്യ്തിരുന്ന മലയാളം പരിപാടികള്‍ ധനുഷ്‌കോടിയുടെ സംഭാവനയായിരുന്നു എന്നും പറയാം. കാരണം കേരളത്തില്‍ നിന്നുമുള്ള കലാകാരന്‍മാര്‍ക്ക് വളരെ എളുപ്പത്തില്‍ അവിടെ എത്തിച്ചേരുവാന്‍ സാധിച്ചിരുന്നത് ഈ മാര്‍ഗത്തിലൂടെയായിരുന്നു. 64ലെ ദുരന്തത്തിനു ശേഷം ശ്രീലങ്കന്‍ റേഡിയോയില്‍ മലയാളം പരിപാടികളുടെ സംപ്രേക്ഷണവും ഇല്ലാതായി.



   തുറമുഖവും കസ്റ്റംസ് ഓഫീസും തപാല്‍ ഓഫീസും വിദ്യാലയങ്ങളും ആശുപത്രികളുമെല്ലാം ഇവിടെ പ്രവര്‍ത്തിച്ചിരുന്നു എന്ന് വിശ്വസിക്കുവാന്‍ തന്നെ പ്രയാസം. അതുപോലെയാണ് ഈ തീരപ്രദേശത്തിന്റെ ഇപ്പോഴത്തെ അവസ്ഥ. 500ഓളം ആളുകള്‍ മത്സ്യബന്ധനവും കച്ചവടവുമായി ഇപ്പോള്‍ ഇവിടെ താമസിച്ചുവരുന്നു. വൈദ്യുതിയോ മറ്റ് സൗകര്യങ്ങള്‍ ഒന്നും തന്നെയില്ല. കടല്‍ ക്ഷുഭിതമാകുമ്പോള്‍ കരയിലേക്ക് തിരകളടിച്ച് കയറും. പേടിപ്പെടുത്തുന്ന ഈയൊരവസ്ഥയിലും ഉപജീവനത്തിനായി ജീവിതം കഴിച്ചുകൂട്ടുന്നു ഇവര്‍.
പുതുറോഡ് റെയില്‍വേ സ്‌റ്റേഷന്‍ എന്നറിയപ്പെട്ടിരുന്ന ധനുഷ്‌കോടി സ്‌റ്റേഷന്‍
   ഇന്ത്യന്‍ മഹാസമുദ്രം ഒരുവശത്തും ബംഗാള്‍ ഉള്‍ക്കടല്‍ മറുവശത്തുമായാണ് ധനുഷ്‌കോടിയുടെ കിടപ്പ്. ധനുഷ്‌കോടിയുടെ മുനമ്പിലെത്തുമ്പോള്‍ രണ്ടു വശത്തുനിന്നും തിരമാലകള്‍ അടിച്ചുകയറുന്ന അത്ഭുതപ്രതിഭാസം കാണുവാന്‍ സാധിക്കും. രാമസേതു അഥവാ ആഡംസ് ബ്രിഡ്ജ് എന്നറിയപ്പെടുന്ന ഭാഗമാണ് മുന്നിലേക്ക് കിടക്കുന്നത്. ഇന്ത്യക്കും ശ്രീലങ്കയ്ക്കുമിടയിലായി സ്ഥിതി ചെയ്യുന്ന, ചുണ്ണാമ്പുകല്ലുകളാല്‍ നിറഞ്ഞ പ്രദേശമാണിത്.പുരാതനകാലത്ത് ഇതൊരു പാലമായിത്തന്നെ ഉപയോഗിക്കപ്പെട്ടിരുന്നുവെന്ന് ഗവേഷണങ്ങള്‍ തെളിയിക്കുന്നു. സീതയെ രക്ഷിക്കുവാനായി ലങ്കയിലേക്ക് രാമന്‍ നിര്‍മ്മിച്ച രാമ സേതു ഇതാണെന്നും വിശ്വസിക്കപ്പെടുന്നു. അതിര്‍ത്തിയായതിനാല്‍ നിരോധിതമേഖലയാണിവിടം.


പിന്നിലായി രാമസേതുവിന്റെ ആരംഭം...
ഇരുവശത്തുമായി അറബിക്കടലും ബംഗാള്‍ കടലും..
.
   രാമേശ്വരം എന്നത് പാക് കടലിടുക്കിന്റെ മറുവശത്തായിക്കിടക്കുന്ന ദ്വീപാണ്. പാമ്പന്‍ ദ്വീപ് എന്നും ഇവിടം അറിയപ്പെടുന്നു. പാമ്പന്‍ പാലമാണ് രാമേശ്വരത്തെ പുറംലോകവുമായി ബന്ധിപ്പിക്കുന്നത്. 2345 മീറ്റര്‍ നീളമുള്ള പാലത്തിന്റെ ഏറ്റവും വലിയ പ്രത്യകത എന്നത്, കപ്പല്‍ കടത്തിവിടാനുള്ള കാന്റിലിവര്‍ സംവിധാനമാണ്. 64ലെ കൊടുങ്കാറ്റില്‍ പാലത്തിന് സാരമായ കേടുപാടുകള്‍ സംഭവിച്ചിരുന്നു. കൊച്ചി മെട്രോ പദ്ധതിയിലൂടെ പുതിയ തലമുറയ്ക്ക് പരിചിതനായ ഇ ശ്രീധരന്റെ നേത്രത്വത്തിലാണ് അന്ന് പാലം പുതുക്കിപ്പണിതത്. അണ്ണാ-ഇന്ദിര ഗാന്ധി എന്നാണ് പാലത്തിന്റെ ഔദ്യോഗിക നാമം.

പാമ്പന്‍ പാലം

   രാമേശ്വരത്തിന്റെ മറ്റൊരു പ്രത്യേകതയാണ് മുന്‍ രാഷ്ട്രപതി എ പി ജെ അബ്ദുള്‍ കലാമിന്റെ ജന്‍മദേശം എന്നത്. എ ജെ മന്‍സില്‍ എന്ന പേരിലുള്ള ഗൃഹത്തില്‍ അദ്ദേഹത്തിന്റെ സഹോദരനാണ് ഇപ്പോള്‍ താമസിക്കുന്നത്.

   രാമേശ്വരം രാമനാഥസ്വാമി ക്ഷേത്രം ഇന്ത്യയിലെ നാല് മഹത്തായ ഹൈന്ദവക്ഷേത്രങ്ങളിലൊന്നാണ്. രാമ രാവണയുദ്ധത്തില്‍ താന്‍ അറിഞ്ഞോ അറിയാതെയോ ചെയ്ത പാപങ്ങള്‍ക്ക് പരിഹാരമായി ശിവനോട് പ്രാര്‍ത്ഥിച്ചു എന്നാണ് സങ്കല്‍പ്പം.

   ധനുഷ്‌കോടിയെന്താണെന്ന് മനസിലാക്കാതെ പോയാല്‍ വെറും തരിശ്ഭൂമിയാണ് കാണുവാന്‍ കഴിയുന്നത്. എന്നാല്‍ തകര്‍ന്നടിഞ്ഞ ഈ ശവപ്പറമ്പിന്റെ ചരിത്രമറിഞ്ഞ് പോയാല്‍, പഴയ പ്രതാപശാലിയായ നഗരം നമ്മുടെ കണ്‍മുന്നില്‍ തെളിയുന്നതായി കാണുവാന്‍ സാധിക്കും. അതുതന്നെയാണ് ഈ യാത്രയുടെ ഏറ്റവും വലിയ പ്രത്യേകതയും...

1 comment:

  1. ആശംസകള്‍ നേരുന്നു
    DHANUSHKODI( RAMESWARAM) via PAMPAN BRIDGE
    പാമ്പന്‍ പാലം വഴി ധനുഷ്കോടിയിലേക്ക്
    a travel towards NATURE-പ്രകൃതിയിലേക്ക് ഒരു യാത്ര
    www.sabukeralam.blogspot.in

    ReplyDelete