5 Jul 2014

നീലച്ചടയന്‍

ഇരുപതുവാട്ട്‌സിന്റെ സാധാ ബള്‍ബ്. പൊടിപിടിച്ച, അലക്ഷ്യമായ പഴയ കെട്ടിടം.

ഉണങ്ങിയ ഇലകള്‍ തരിതരിയായി കിടക്കുന്നു. നെല്ലു പതിരും തരംതിരിക്കുന്ന പോലെ, വളരെ കൃത്യതയോടെ അവന്‍ ഇലകളെ കുരുവില്‍ നിന്നും വേര്‍പെടുത്തി. ഓയില്‍ പേപ്പറെന്നോ മറ്റോ അവര്‍ പറയുന്നതു കേട്ടു.

പീരങ്കിയില്‍ വെടിമരുന്നു നിറച്ചു കഴിഞ്ഞു. ഇനി ആക്രമണമാണ്!

തല പെരുത്തുതുടങ്ങി. തലയുടെ വശങ്ങളിലാണ് തരിപ്പ്. ഒരു അര്‍ത്ഥവൃത്താകൃതിയില്‍ പെരുപ്പ് പടര്‍ന്നു. തളര്‍ന്നുവീഴുവാന്‍ തുടങ്ങിയപ്പോള്‍ ഒരു മിന്നല്‍പിണര്‍ നാഢീവ്യൂഹത്തിലൂടെ കയറിയിറങ്ങി. കട്ടിലിലേക്ക് വീണെങ്കിലും ഒരു വിധത്തില്‍ എഴുന്നേറ്റു നിന്നു.

ബുദ്ധിമുട്ടാണ്; വേച്ചുപോകുന്നു. ശിവമൂലി ശരീരത്തേയും ചിന്തകളേയും എടുത്തെറിഞ്ഞു തുടങ്ങിയിരിക്കുന്നു.

തോല്‍ക്കാന്‍ എന്നെ കിട്ടില്ല! വീണ്ടും എഴുന്നേറ്റു നിന്നു. കാല്‍പ്പത്തി പതിഞ്ഞ സ്ഥലം മാത്രം അനുഭവപ്പെടുന്നു, ചുറ്റുപാടെല്ലാം 360 ഡിഗ്രിയില്‍ കറങ്ങിമറിയുന്നു. ചുറ്റും ചിരിക്കുന്ന മുഖങ്ങള്‍. നൃത്തം ചവിട്ടുന്ന രൂപങ്ങള്‍.

എന്നില്‍ നിന്നും ഞാന്‍ തെറിച്ചുപോകുന്നു. ഇരുവശങ്ങളിലേക്കും.

കണ്ണുതുറന്ന് അധികനേരം നില്‍ക്കുവാന്‍ സാധിക്കുന്നില്ല. കണ്ണടച്ചാലോ ശക്തമായ പ്രകാശം കണ്ണിലൂടെ തുളച്ചുകയറി, കാലിലൂടെ ഇറങ്ങിപോകുന്നു. സഹിക്കാനാവാത്ത അസ്വസ്ഥത.

കണ്ണുതുറന്നാല്‍ ലോകം കീഴ്‌മേല്‍ മറിയുന്നു, അടച്ചാല്‍ അസഹനീയമായ അസ്വസ്ഥത.

കണ്ണടച്ചു, ഉറങ്ങാന്‍ ശ്രമിച്ചു. പറ്റുന്നില്ല. ചുറ്റും നിശബ്ദത. ഫാനിന്റെ മുരള്‍ച്ചയില്‍ കാതോര്‍ത്തു. ഡമരുനാദം കേള്‍ക്കുന്നു. ഹേയ്, അല്ല. ഫാനിന്റെ ശബ്ദമാ. തോന്നലായിരിക്കും. വീണ്ടും ഫാനിന്റെ ശബ്ദം മാറി. ശിവന്റെ കൈയില്‍ കാണാറുള്ള ഡമരു. കണ്ടുമറന്ന ഓം നമശിവായ സീരിയലിന്റെ
 ടൈറ്റില്‍ സോങ് ഓര്‍മ വന്നു...