25 Nov 2014

തണുപ്പ് തുടങ്ങി, ഇനി മലയോരങ്ങളില്‍ ചെന്നു രാപ്പാര്‍ക്കാം...

യാത്രകള്‍ പലപ്പോഴും ശരീരത്തെ തളര്‍ത്തുമെങ്കിലും മനസിന് ഊര്‍ജം പകര്‍ന്നുകൊണ്ടേ ഇരിക്കും. അങ്ങനെ ഞാന്‍ വീണ്ടും ഇറങ്ങി, കുമളിയിലേയ്ക്ക്. കൂടെ മൂന്ന് സുഹൃത്തുക്കളും...

അപ്രതീക്ഷിതമായി തീരുമാനിച്ച ഈ യാത്ര കുമളിയിലെ അണക്കര ഗ്രാമത്തിലേയ്ക്കാണ്. എന്നത്തേയും പോലെ, ഇത്തവണയും ഇരുചക്രവാഹനത്തില്‍ തന്നെയാണ് യാത്ര. കോട്ടയത്തു നിന്നും മൂന്ന്-മൂന്നര മണിക്കൂര്‍ കൊണ്ട് കുമളിയില്‍ എത്താം. അവിടെ നിന്നും കട്ടപ്പന റോഡിലൂടെ 11 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ അണക്കര കവലയില്‍ എത്തും. നാലു കിലോമീറ്റര്‍ ഉള്ളിലേയ്ക്ക് ചെന്നാല്‍, തമിഴ്‌നാട്-കേരള അതിര്‍ത്തിയായി.


പാറക്കെട്ടുകള്‍ നിറഞ്ഞ ഈ ഉയര്‍ന്ന പ്രദേശത്തു നിന്നുമുള്ള കാഴ്ച ഓരോ മലയാളിലേയും ചിന്തിപ്പിക്കുന്ന ഒന്നാണ്. താഴെ ഏക്കറു കണക്കിന് നീണ്ടു നിവര്‍ന്നു കിടക്കുന്ന കൃഷിഭൂമിയാണ് കാണാന്‍ സാധിക്കുന്നത്. വരണ്ട ആ ഭൂമിയിയെ, കൃഷിയുടെ പച്ചപ്പ് മൂടിയിരിക്കുകയാണ്. ഗൂഡല്ലൂരാണ് സ്ഥലം. എന്റെ മനസില്‍ ഓടിയെത്തിയ ചിന്ത ഇതായിരുന്നു: 'മുല്ലപ്പെരിയാറിലെ വെള്ളം തമിഴ്‌നാടിനു കിട്ടുന്നതുകൊണ്ട് നമുക്ക് പച്ചക്കറി എങ്കിലും കിട്ടുന്നു. കേരളത്തിലേയ്ക്ക് എത്തിയാല്‍ കുറേ മാലിന്യം തള്ളി ഉപയോഗശൂന്യമാക്കാം എന്നല്ലാതെ എന്തു പ്രയോജനം'.



പാറക്കെട്ടുകളുടെ മുകളില്‍ നിന്നും തമിഴ്‌നാട്ടിലേയ്ക്ക് നോക്കുമ്പോള്‍, വലതുവശത്ത് ലോവര്‍ ക്യാംപ്. ഇടതുവശത്ത് ഗൂഡല്ലൂരിലെ കൃഷിയിടങ്ങളും അതിനും അപ്പുറം ചെറിയ ഒരു പട്ടണവും. ഞങ്ങള്‍ നില്‍ക്കുന്ന സ്ഥലത്തിനെ ചെല്ലാര്‍ കോവില്‍മെട്ട് എന്നാണ് അറിയപ്പെടുന്നത്. ഇവിടെ നില്‍ക്കുമ്പോള്‍, മൊബൈല്‍ഫോണ്‍ തമിഴ്‌നാട് റോമിംഗിലാണ്. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സൂപ്രീം കോടതി വിധി വന്നിരുന്ന നാളുകളില്‍, ഇവിടെ മലയാളികളും തമിഴന്‍മാരും തമ്മില്‍ കല്ലേറും അടിപിടിയും ഉണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു. പാറപ്പുറത്തിരുന്ന് കാഴ്ചകള്‍ കാണുമ്പോള്‍, തണുത്ത കാറ്റ് ശരീരത്തെ തഴുകുന്നുണ്ടായിരുന്നു.  കൂട്ടുകാരന്റെ നാടന്‍പാട്ടു കൂടിയായപ്പോള്‍, ശരീരത്തോടൊപ്പം മനസും തണുത്തു.


സമീപത്തായി സ്ഥിതി ചെയ്യുന്ന അരുവിക്കുഴി വെള്ളച്ചാട്ടം അത്യന്തം നയനമനോഹരമായ ഒരു കാഴ്ചയാണ്. ഏകദേശം 2000 അടിയോളം പൊക്കത്തില്‍ നിന്നും താഴേയ്ക്ക് കുത്തിയൊലിക്കുന്ന വെള്ളച്ചാട്ടം നിരവധി പേരുടെ ജീവനെടുത്തിട്ടുണ്ടെന്നും നാട്ടുകാര്‍ പറഞ്ഞു.

അടുത്തു താമസിക്കുന്ന സുഹൃത്തിന്റെ വീട്ടില്‍ നിന്നും, അവന്റെ അമ്മ ഉണ്ടാക്കിതന്ന കപ്പ കൂടിക്കഴിച്ചതോടെ ആഗമന ഉദ്ദേശ്യം പൂര്‍ത്തിയായി. കുമളി-കുട്ടിക്കാനം-മുണ്ടക്കയം-കാഞ്ഞിരപ്പള്ളി.... മടക്കയാത്ര അങ്ങനെ തിരികെ കോട്ടയത്ത്‌ അവസാനിച്ചു. കൈയും കാലും ചന്തിയും മരച്ചുവെങ്കിലും മനസിന് എന്തെന്നില്ലാത്ത ഉന്‍മേഷം. അപ്പോഴേയ്ക്കും അടുത്ത യാത്രയെക്കുറിച്ചുള്ള പദ്ധതികള്‍ മനസില്‍ പൊട്ടിമുളച്ചു കഴിഞ്ഞിരുന്നു...