15 Dec 2014

വെള്ളിവെളിച്ചത്തില്‍ മുങ്ങി തലസ്ഥാനനഗരി... ചലച്ചിത്രമേള വിശേഷങ്ങള്‍

കഴുത്തില്‍ തൂക്കിയ ഡെലിഗേറ്റ് പാസ്, ചാക്ക് സഞ്ചി, അത്യാവശ്യം ഗൗരവം... മതി! ചലച്ചിത്ര മേളയില്‍ പങ്കെടുക്കാന്‍ ഇത്രയും തന്നെ ധാരാളം. കൊച്ചുവെളുപ്പാങ്കാലത്തേ ഞാനും വേഷഭൂഷാധികളണിഞ്ഞ് ഇറങ്ങി, 19ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ പങ്കാളിയാകാന്‍...

വല്യ കാര്യത്തില്‍ റിസര്‍വേഷനൊക്കെ ചെയ്ത്, ടിക്കറ്റുമായി ന്യൂ തീയറ്ററിലെയ്ക്കു ചെന്നു. മുന്‍കൂട്ടിയുള്ള എല്ലാ ബുക്കിംഗുകളും റദാക്കിയതായി മേല്‍നോട്ടക്കാര്‍ അറിയിച്ചു. ഒടുവില്‍ അവരുടെയെല്ലാം കാലുപിടിച്ച് അകത്തുകയറി. റിസര്‍വേഷന്‍ ചെയ്ത് സിനിമ കാണാനെത്തിയ മണ്ടന്‍മാരോടൊപ്പം തറയിലിരുന്ന് കന്നിക്കാഴ്ച ആരംഭിച്ചു. ഫ്രെഞ്ച് ചിത്രമായ 'ദ നണ്‍' ആണ് തിരശീലയില്‍. നിലത്തിരുന്നിട്ടു സബ്‌ടൈറ്റില്‍ കാണാന്‍ വയ്യ. അതുകൊണ്ട് വാതിലിനരികിലേക്കു നീങ്ങി. അങ്ങനെ രണ്ടു മണിക്കൂര്‍ നിന്നാണ് പടം കണ്ടത്. കന്യാസ്ത്രീ മഠത്തിലെ മനുഷ്യത്വ രഹിതമായ സംഭവങ്ങളാണ് ഇതിവൃത്തം. ചിത്രം അത്ര കേമമായി തോന്നിയില്ല.


അടുത്തതായി ധന്യ തീയറ്ററിലേയ്ക്ക്. അവിടെ സ്ഥിതി ശാന്തം, സുന്ദരം. ചൈനീസ് ചിത്രമായ അട. ടിബത്യന്‍ സന്യാസിയുടെ കന്നി ചിത്രം. താരെ സമീന്‍ പര്‍, ത്രീ ഇഡിയറ്റ്‌സ് തുടങ്ങിയ ചിത്രങ്ങള്‍ കൈകാര്യം ചെയ്ത അതേ വിഷയം. മുളയിലേ നുള്ളപ്പെടുന്ന ബാല്യം. സിനിമ കൊള്ളാം.

പഴയപോലെ ഓടാനൊന്നും വയ്യ. അതുകൊണ്ട് ഉച്ചയ്ക്കുള്ള സിനിമ കാണുന്നില്ല എന്നു തീരുമാനിച്ചു. അതിനിടയ്ക്ക് കൈരളിയുടെ മുന്നില്‍ ചുംബന സമരമെന്ന് വാര്‍ത്ത. ക്ഷീണമെല്ലാം മറന്ന് ആവേശത്തോടെ ഓടി, സ്ഥലത്തേയ്ക്ക്. എന്നാല്‍ സ്വല്പം വൈകിപ്പോയി. ഉമ്മ കഴിഞ്ഞിരിക്കുന്നു. മാധ്യമങ്ങളിലെ ദൃശ്യങ്ങള്‍ കണ്ടപ്പോഴാണ് ശരിക്കും നഷ്ടബോധം ഉണ്ടായത്. ചുമ്മാ കെട്ടിപ്പിടിക്കലൊന്നുമല്ല, സായിപ്പ് പോലും സുല്ലിട്ടു പോകുന്ന ഫ്രഞ്ച് കിസ്. കേരളത്തിലെ സ്ത്രീ ശാക്തീകരണം കണ്ട് മനസുനിറഞ്ഞു.



വൈകുന്നേരം പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രം, ദ പ്രസിഡന്റ്. കനകക്കുന്ന് നിശാഗന്ധിയിലെ തുറന്ന വേദിയിലാണ് പ്രദര്‍ശനം. ജനകീയ അട്ടിമറിയിലൂടെ സ്ഥാനഭ്രഷ്ടനാകുന്ന ഏകാധിപതിയുടെ, ജീവനുവേണ്ടിയുള്ള നെട്ടോട്ടമാണ് ഈ ഉറാനി ചിത്രത്തിന്റെ ഇതിവൃത്തം. 'അവാര്‍ഡ് ഫിലി'മുകളില്‍ കാണുന്ന അമാന്തം പ്രസിഡന്റിനില്ല. കാണികളെ ചിരിപ്പിക്കുകയും ഒടുവില്‍ ചിന്തിപ്പിക്കുകയും ചെയ്യുന്ന ഊര്‍ജസ്വലമായ ചിത്രം. എന്നാല്‍ ഒരു തീയറ്ററിന്റെ അന്തരീക്ഷം വേദിക്ക് നല്‍കാനായില്ല. അതുവഴി കടന്നുപോകുന്ന വാഹനങ്ങളുടെ വെളിച്ചവും തൊട്ടടുത്ത് നടക്കുന്ന സിനിമാറ്റിക് ഡാന്‍സ് മത്സരവുമെല്ലാം ചിത്രത്തെ പൂര്‍ണമായും ആസ്വദിക്കുന്നതിന് വിലങ്ങുതടിയായി. പോരാത്തതിന് സദസിലെ കൊച്ചുകുട്ടികളുടെ ഒച്ചയും ബഹളവും കൂടി ചേര്‍ന്നതോടെ മൊത്തത്തില്‍ അവിഞ്ഞ ഒരു അന്തരീക്ഷമായിരുന്നു നിശാഗന്ധിയില്‍ ഉണ്ടായിരുന്നത്. എന്നിരുന്നാലും സിനിമ കൊള്ളാം.
കേരളത്തിന്റെ നാനാ ഭാഗത്തുനിന്നുമുള്ള ജനസാഗരത്താല്‍ അങ്ങനെ വീണ്ടും തലസ്ഥാന നഗരി നിറഞ്ഞിരിക്കുന്നു. ഇനിയുള്ള ഒരാഴ്ച കാഴ്ചയുടെ പൂരമാണ്; വിവാദങ്ങളുടെയും... ( തുടരും )