2 May 2014

കന്യാകുമാരിയില്‍ നിന്നും കൂടംകുളത്തേക്ക് ഒരു യാത്ര...


   കന്യാകുമാരിയും കൂടംകുളവും അടുത്ത് സ്ഥിതി ചെയ്യുന്ന രണ്ട് സ്ഥലങ്ങളാണ്. പശ്ചിമഘട്ടമലനിരയുടെ വാലറ്റം, ഇന്ത്യയുടെ മുനമ്പ്, മഹാരഥന്‍മാരുടെ കാല്‍പ്പാദം പതിഞ്ഞ മണ്ണ്... കന്യാകുമാരിയുടെ പ്രത്യേകതകള്‍ ഇങ്ങനെ പോകുമ്പോള്‍ കൂടംകുളം നമ്മളിലുണര്‍ത്തുന്നത് ആണവനിലയം എന്ന ഭയത്തെയാണ്‌. ഭൂപ്രകൃതിയുടെ കാര്യത്തിലും ആളുകളുടെ പെരുമാറ്റത്തിലും വരെ വേറിട്ടുനില്‍ക്കുന്നു ഈ അയല്‍നാടുകള്‍.  

ഇതെല്ലാം നേരില്‍ കാണുവാന്‍ ഞാന്‍ പുറപ്പെട്ടു...
                            ______________________________________________

   വെളുപ്പിനെ അഞ്ചരയോടെയാണ് ഞാന്‍ കന്യാകുമാരിയില്‍ വന്നിറങ്ങുന്നത്. ബസ്സിറങ്ങി ഏതാനം ദൂരം നടന്നാല്‍ എത്തിച്ചേരുന്നത് ഇന്ത്യയുടെ മുനമ്പിലേയ്ക്കാണ്.

   സൂര്യോദയം കാണുവാനായി വിവേകാന്ദപ്പാറയെ അഭിമുഖീകരിച്ച് നൂറുകണക്കിനാളുകള്‍ അക്ഷമരായി നില്‍ക്കുന്നു. ഏതാനം നിമിഷത്തെ കാത്തിരിപ്പിനുശേഷം, 133 അടി ഉയരമുള്ള തിരുവള്ളുവരുടെ പ്രതിമയ്ക്കും വിവേകാന്ദപ്പാറയ്ക്കും പിന്നിലായി സൂര്യന്‍ ഉദിച്ചുയര്‍ന്നു. സൂര്യോദയം ഫോട്ടോയില്‍ പകര്‍ക്കുവാനുള്ള തിടുക്കത്തിലായിരുന്നു മിക്ക സന്ദര്‍ശകരും. ഫോട്ടോ എടുക്കുവാന്‍ സാധിക്കാത്തവര്‍ക്കായി, സൂര്യോദയം നമ്മുടെ പിന്നില്‍ കൃത്രിമമായി സൃഷ്ടിക്കാനറിയാവുന്ന ഫോട്ടോഷോപ്പ് വിദഗ്ധന്‍മാരും ധാരാളമുണ്ടിവിടെ. ഇത്രയും ബഹളത്തിനിടയ്ക്ക്‌
വിരലിലെണ്ണാവുന്നവര്‍ മാത്രമായിരിക്കും ഒരുപക്ഷേ ഉദയസൂര്യന്റെ ഭംഗി സ്വന്തം നേത്രത്തിലൂടെ കണ്ടാസ്വദിച്ചത്.









   വിളക്കുമാടം, ഗാന്ധിമണ്ഡപം, കന്യാകുമാരി ക്ഷേത്രം എന്നിവയെല്ലാം ചുറ്റുവട്ടത്തായി സ്ഥിതി ചെയ്യുന്നു.

   തിരുവിതാംകൂറിന്റെ ഭാഗമായിരുന്ന കന്യാകുമാരി, 1956ലാണ് തമിഴ്‌നാടുമായി ചേരുന്നത്. എന്നാല്‍ ഇന്നും മലയാളത്തെ പൂര്‍ണമായും മറക്കാത്ത നാട്ടുകാരാണിവിടെയുള്ളത്. ഒട്ടുമിക്ക കടകളിലും മലയാളത്തിലുള്ള എഴുത്തുകള്‍ കാണുവാന്‍ സാധിക്കും; എന്നാല്‍ വ്യാകരണം കൃത്യമാകണമെന്നില്ല.


   തൊട്ടടുത്തായി സ്ഥിതി ചെയ്യുന്ന കൂടംകുളം ഗ്രാമം കാണുക എന്നതാണ് അടുത്ത ലക്ഷ്യം. ഏതാനം മണിക്കൂറുകള്‍ അവിടെ ചിലവഴിച്ചതിനുശേഷം, കൂടംകുളത്തേയ്ക്ക് തിരിച്ചു. കന്യാകുമാരിയില്‍ നിന്നും അഞ്ചുഗ്രാമത്തിലേക്കുള്ള ബസ്സ് കയറി. കേരളത്തിന്റെ ഭൂപ്രകൃതിയെ അനുസ്മരിപ്പിക്കുന്ന സ്ഥലങ്ങളാണ് യാത്രയിലുടനീളം കാണുവാന്‍ കഴിഞ്ഞത്. തെങ്ങിന്‍തോപ്പുകളും, വാഴത്തോപ്പുകളും, നെല്‍കൃഷികളുമായി സമൃദ്ധമായ നിലങ്ങള്‍ ഹരിതാര്‍ഭമായ ദൃശ്യഭംഗി പ്രദാനം ചെയ്യുമ്പോള്‍, കുളിര്‍കാറ്റ് മനസിനെ ഊര്‍ജ്ജസ്വലമാക്കുന്നു. പലയിടങ്ങളിലും കൊയ്ത്ത് നടക്കുന്നു. യന്ത്രങ്ങളൊന്നും കൂടാതെ, പൂര്‍ണമായും മനുഷ്യസഹായത്തോടുകൂടിയുള്ള കൊയ്യ്ത്താണിവിടെ കാണുവാന്‍ കഴിഞ്ഞത്.


   അഞ്ചുഗ്രാമത്തില്‍ നിന്നും കൂടംകുളത്തേക്കുള്ള വണ്ടികയറി. തിരുനല്‍വേലി ജില്ലയിലെ ചെറിയൊരു ഗ്രാമമാണ് കൂടംകുളം. തമിഴ്‌നാടിന്റെ ഊര്‍ജദാരിദ്രത്തിന് ഒറ്റമൂലിയായ ആണവനിലയം സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. കൂടംകുളം നൂക്ലിയര്‍ പവര്‍ പ്ലാന്റ് അഥവാ കെ. എന്‍. പി. പി. എന്നാണ് നിലയം അറിയപ്പെടുന്നത്. ഇന്ത്യന്‍ ആണവോര്‍ജ്ജ കോര്‍പ്പറേഷന്റെ കീഴിലാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്.


   ദേശീയപാത 44 ലിലൂടെയാണ് കൂടംകുളത്തേക്ക് പോകുന്നത്. കന്യാകുമാരിയില്‍ തുടങ്ങി കാശ്മീരില്‍ അവസാനിക്കുന്ന ഹൈവേയാണിത്. വഴിയുടെ ഇരുവശങ്ങളിലും കാറ്റാടിമുട്ടുകള്‍ ധാരാളമായി കണുവാന്‍ സാധിക്കും. 2000 മെഗാവാട്ട് വരെ വൈദ്യുതി  ഉത്പാദിപ്പിക്കുവാനാവശ്യമായ കാറ്റാടിയന്ത്രങ്ങള്‍ തിരുനെല്‍വേലി മൊത്തമായി സ്ഥാപിച്ചിരിക്കുന്നു. യാത്രയില്‍ എവിടെ തിരിഞ്ഞ് നോക്കിയാലും കാറ്റാടിമുട്ടുകള്‍ മാത്രം.


   പശ്ചിമഘട്ട മലനിര അവസാനിക്കുന്ന പ്രദേശമാണ് കന്യാകുമാരി. അതുകൊണ്ടുതന്നെ പശ്ചിമഘട്ടത്തിന്റെ വില മനസിലാക്കണമെങ്കില്‍ കന്യാകുമാരിയില്‍ നിന്നും കൂടംകുളത്തേക്ക് ഒരു യാത്ര നടത്തിയാല്‍ മതി. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ ചീത്തവിളിച്ച എല്ലാവരേയും ഇതിലൂടെ യാത്ര ചെയ്യിക്കേണ്ടത് അത്യാവശ്യമാണ്.

   ദേശീയപാതയില്‍ നിന്നും ഗ്രാമവീഥിയിലേക്ക് ബസ്സ് കടന്നു. പൊടിപടലം നിറഞ്ഞ, പൊട്ടിപ്പൊളിഞ്ഞ വഴിയാണ് പിന്നീടങ്ങോട്ട്. ഇരുവശങ്ങളിലും തരിശുഭൂമി. ചൂട് കാറ്റ്.

   ചൂട് കാറ്റും പൊടിപടലവുമേറ്റ്, അവശനിലയിലാണ് കൂടംകുളം ഗ്രാമത്തിലെത്തിച്ചേര്‍ന്നത്. ഒരു ചെറിയ വിശ്രമം ലക്ഷ്യമിട്ട്, സുഹൃത്ത് താമസിക്കുന്ന ലോഡ്ജിലേക്ക് ചെന്നു.  നാട്ടിലെ ഒരു കൊച്ചുമുതലാളിയായ അര്‍പുതം സാമുവലിന്റെ് ലോഡ്ജാണിത്. ആണവനിലയം നാട്ടില്‍ വന്നതോടെ പൊട്ടിമുളച്ച അനേകം പണക്കാരിലൊരാളാണ് സാമുവല്‍. ആണവനിലയത്തിനെതിരെ വലിയ സമരകോലാഹലങ്ങളെല്ലാം ഉണ്ടായെങ്കിലും, പണവും തൊഴിലും കിട്ടിത്തുടങ്ങിയതൊടെ ജനങ്ങള്‍ സന്തോഷവാന്‍മാരായി. അങ്ങനെ പതുക്കെ പതുക്കെ സമരങ്ങളും ഇല്ലാതായി മാറി. ഏതാനം മാസങ്ങള്‍ മുമ്പായി രണ്ടു റിയാക്ടറുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചും തുടങ്ങി.


   ചെറിയ ഒരുറക്കത്തിനുശേഷം സ്ഥലം കാണാന്‍ ഞാനിറങ്ങി. ഹിന്ദുസ്ഥാന്‍ ട്രെക്കറിലാണ് യാത്ര. കൂടംകുളത്തെ വഴികള്‍ക്ക് ചേര്‍ന്ന വണ്ടിയാണിത്. ഗ്രാമങ്ങളിലൂടെ കയറിയിറങ്ങിയൊരു യാത്ര. ആണവനിലയത്തില്‍ പ്രവേശനം കര്‍ശനമായി നിയന്ത്രിച്ചിരിക്കുന്നതിനാല്‍, കവാടം വരെ പോയി കണ്ടിട്ടുവരാം എന്ന് തീരുമാനിച്ചു. സി. ആര്‍. പി. എഫ്, പോലീസ്, കരസേന, തീരസേന എന്നിങ്ങനെ നിലയത്തിന്റെ സംരക്ഷണത്തിനുവേണ്ടി മാത്രം വിവിധ സേനകള്‍ ഇവിടെ തമ്പടിച്ചിരിക്കുന്നു. കവാടത്തില്‍ നിന്നും വളരെ ഉള്ളിലായാണ് റിയാക്ടറുകള്‍ സ്ഥിതിചെയ്യുന്നത്. നിലയത്തിന്റെ പേരെഴുതിയ ബോര്‍ഡ് കാണാമെന്നല്ലാതെ മറ്റ് ഗുണമൊന്നുമുണ്ടായില്ല.


   എന്നാല്‍ ദൂരെനിന്നും കാണാവുന്ന ഒരുപ്രദേശം അവിടെയടുത്തുണ്ടെന്ന് ഡ്രൈവറായ ശെല്‍വം പറഞ്ഞു. ആണവനിലയം ഒരുവശത്തും തിരുവള്ളുവരുടെ പ്രതിമ മറുവശത്തുമായുള്ള രംഗം കാണുവാന്‍ പാകത്തിനുള്ള ചെട്ടിക്കുളം എന്ന കടല്‍ത്തീരമാണത്. ഏകദേശം 5 കിലോമീറ്റര്‍ സഞ്ചരിച്ചാണിവിടെയെത്തിയത്.  അധികം ആളുകളൊന്നും വരാത്ത, ഉള്‍പ്രദേശമാണിവിടം.എന്നാല്‍ സദാസമയം ഇവിടം സൈനിരനിരീക്ഷണത്തിലുമാണ്.


   കാറ്റാടി യന്ത്രങ്ങളേയും അടുത്ത് കാണുവാന്‍ ഇങ്ങനെയൊരു യാത്രയിലൂടെ അവസരം ലഭിച്ചു. വിമാനം പറന്നുപോകുന്ന ശബ്ദത്തെ അനുസ്മരിപ്പിക്കുന്നു ഇവയുടെ ചിറകടി ശബ്ദം. ജയലളിത ഉദ്ഖാടനം ചെയ്ത വലിയ കാറ്റാടിയന്ത്രം വളരെ ആവേശത്തോടെയാണ ശെല്‍വം കാട്ടിത്തന്നത്.

   സുനാമി നാശംവിതച്ച ചില ഗ്രാമങ്ങളും സന്ദര്‍ശിച്ച്, കന്യാകുമാരിയിലേക്ക് തിരിച്ചു.

   യാത്രാമദ്ധ്യേ കേന്ദ്രമന്ത്രി ജി. കെ. വാസന്റെ തിരഞ്ഞെടുപ്പ് പ്രചാരണയാത്ര ഞങ്ങള്‍ക്ക് കുറുകെ വന്നു. ഏതാനം ആഢംബരക്കാറുകളുടെ അകമ്പടിയോടെ, തന്റെ വാഹനത്തിന്റെ സണ്‍റൂഫിനിടയിലൂടെ കൈകാണിച്ച് അയാള്‍ കടന്നുപോകുന്നു. അണികളോ, ജയ്യ് വിളികളോ, ഒന്നുമില്ല. ഇതാരാ, എന്താ എന്നൊന്നുമറിയാതെ അന്തംവിട്ട് നില്‍ക്കുന്ന കുറേ നാട്ടുകാരും.



   വട്ടക്കോട്ടയിലേക്കാണ് അടുത്തതായി പോയത്. പേള്‍ ഹാര്‍ബറായിരുന്ന കുമാരി തുറമുഖത്തിന്റെ സംരക്ഷണത്തിനായി നിര്‍മ്മിച്ച കോട്ടയാണ് വട്ടക്കോട്ടൈ. എ ഡി പന്ത്രണ്ടാം നൂറ്റാണ്ടിലായി, പാണ്ഡ്യസാമ്രാജ്യകാലത്ത് പണികഴിപ്പിച്ചെന്ന് കരുതപ്പെടുന്ന ഈ കോട്ട, കുളച്ചല്‍ യുദ്ധത്തില്‍ മാര്‍ത്താണ്ഡവര്‍മ്മയോട് പരാജയപ്പെടുകയും തുടര്‍ന്ന് തിരുവിതാംകൂര്‍ സൈന്യാധിപനായിമാറുകയും ചെയ്ത ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ക്യാപ്പ്റ്റന്‍ ഡിലനോയുടെ നേത്രത്വത്തില്‍ പുനര്‍നിര്‍മ്മാണം നടത്തി. 7.62 മീറ്റര്‍ ഉയരമുള്ള ഈ സംരക്ഷണഭിത്തിക്കുള്ളില്‍ ആയുധപ്പുരകളും മണ്ഡപങ്ങളും കുളവുമൊക്കെ നിര്‍മ്മിച്ചിരിക്കുന്നു. പശ്ചിമഘട്ട മലനിരകളും കന്യാകുമാരി സമുദ്ര തീരവും ഗ്രാമങ്ങളിലെ കാറ്റാടിയന്ത്രങ്ങളുമെല്ലാം ഇവിടെ നിന്നാല്‍ കാണുവാന്‍ സാധിക്കും.



വട്ടക്കോട്ടയില്‍ നിന്നുമിറങ്ങിയപ്പോഴേക്കും സന്ധ്യയായിക്കഴിഞ്ഞിരുന്നു. എന്റെ മടക്കയാത്രയ്ക്ക് സമയമായി...

5 comments:

  1. Aliya... why cant you put it this to any travel magazine...?? they will publish am damn sure...

    ReplyDelete
  2. നന്നായി. ഒന്നു പോകുവാന്‍ ഒരു ആഗ്രഹം. ഇനിയും ഷെയര്‍ ചെയ്യണം

    ReplyDelete
  3. കന്യാകുമാരിയെ വേഗത്തിൽ പറഞ്ഞവസാനിപ്പിച്ചു. :(

    കൂടംകുളത്ത് ഇപ്പോഴും സമരം തുടരുന്നുണ്ട് എന്നാണു കരുതിയിരുന്നത്. അതില്ലെന്നു കേട്ടപ്പോൾ ഒരു വിഷമം. 'പണം ഇറക്കി സമരം പൊളിക്കുക' എന്ന തന്ത്രം തന്നെയാണ് അവിടെ നടന്നത് എന്ന് കരുതുന്നു. അർപുതം സാമുവൽ ഒക്കെ അതിന്റെ സൂചനയാണല്ലോ. പരിഷ്കൃത രാജ്യങ്ങളെല്ലാം ഉപേക്ഷിച്ചു തള്ളിയ ആണവറിയാക്ടറും മടിയിൽ എടുത്തു വച്ച് ഇനി നമുക്ക് മനസമാധാനത്തോടെ ഉറങ്ങാൻ കഴിയുമോ ?

    ReplyDelete
  4. റേഡിയേഷന്‍ ഉണ്ടായാലെന്താ, കറണ്ട് ലഭിക്കില്ലേ... സെന്‍ട്രലൈസഡ് എസിയുള്ള ഷോപ്പിങ് മാളുകളും സിനിമ തീയറ്ററുകളും വരില്ലേ....

    ReplyDelete
  5. ഒന്ന് കൂടി കൂടുതൽ പറയമായിരുന്നു

    ReplyDelete